അവസാന ഓവറുകളിലെ തകർപ്പൻ തിരിച്ചുവരവിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 10 റൺസിന് പരാജയപെടുത്തി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 153 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 142 റൺസ് നേടാനെ സാധിച്ചതിൽ. ഒരു ഘട്ടത്തിൽ 6 വിക്കറ്റ് ബാക്കിനിൽക്കെ 30 പന്തിൽ 31 റൺസ് മാത്രമായിരുന്നു കൊൽക്കത്തയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ അവസാന അഞ്ചോവറിൽ വെറും 20 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാൻ സാധിച്ചത്.
നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ രാഹുൽ ചഹാറാണ് മത്സരത്തിൽ കൊൽക്കത്തയെ തകർത്തത്. ട്രെൻഡ് ബോൾ രണ്ട് വിക്കറ്റും ക്രുനാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടി. വിക്കറ്റൊന്നും നേടിയില്ലയെങ്കിലും 19 ആം ഓവറിൽ നാല് റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയും വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് നിതീഷ് റാണയും ശുബ്‌മാൻ ഗില്ലും നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 72 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. റാണ 47 പന്തിൽ 57 റൺസും ശുഭ്മാൻ ഗിൽ 24 പന്തിൽ 33 റൺസും നേടി പുറത്തായി.
എന്നാൽ പിന്നീടെത്തിയ ആർക്കും തന്നെ രണ്ടക്കം കാണാൻ സാധിച്ചില്ല. 15 പന്തിൽ 9 റൺസ് നേടിയ ആന്ദ്രേ റസ്സലിന്റെയും 11 പന്തിൽ 8 റൺസ് നേടിയ ദിനേശ് കാർത്തിക്കിന്റെയും മെല്ലെപ്പോക്കും കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് 36 പന്തിൽ 56 റൺസ് നേടിയ സൂര്യകുമാർ യാദവ്, 32 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരുടെ മികവിലാണ് പൊരുതാവുന്ന സ്കോറിൽ എത്തിയത്.
കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സൽ 2 ഓവറിൽ 15 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. നാലോവറിൽ 24 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസും മികച്ച പ്രകടനം പുറത്തെടുത്തു.