തകർപ്പൻ വിജയമാണ് ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് നേടിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 338 റൺസിന്റെ വിജയലക്ഷ്യം 43.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. വിജയത്തോടെ പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തിയ ഇംഗ്ലണ്ട് മറ്റൊരു തകർപ്പൻ നേട്ടവും സ്വന്തമാക്കി.
ജോണി ബെയർസ്റ്റോയുടെയും ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 110 റൺസ് കൂട്ടിച്ചേർത്ത് 55 റൺസ് നേടിയ ജേസൺ റോയ് പുറത്തായ ശേഷം ക്രീസിലെത്തിയ ബെൻ സ്റ്റോക്സ് ബെയർസ്റ്റോയ്ക്കൊപ്പം രണ്ടാം വിക്കറ്റിൽ 175 റൺസ് കൂട്ടിച്ചേർത്തു. 52 പന്തിൽ 4 ഫോറും 10 സിക്സുമടക്കം 99 റൺസ് നേടിയാണ് ബെൻ സ്റ്റോക്സ് പുറത്തായത്. ഏകദിന ക്രിക്കറ്റിലെ തന്റെ പതിനൊന്നാം സെഞ്ചുറി നേടിയ ബെയർസ്റ്റോ 112 പന്തിൽ 11 ഫോറും 7 സിക്സുമടക്കം 124 റൺസ് നേടി.
മത്സരത്തിലെ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ 100 വിജയം നേടുന്ന രണ്ടാമത്തെ ടീമായി ഇംഗ്ലണ്ട് മാറി. 132 മത്സരങ്ങളിൽ ഓസ്ട്രേലിയ ഇന്ത്യയെ പരാജയപെടുത്തിയിട്ടുണ്ട്. 99 വിജയം നേടിയ വെസ്റ്റിൻഡീസാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.
ജീവിതത്തിൽ ഒരിക്കലും സെഞ്ചുറിയ്ക്ക് വേണ്ടി കളിച്ചിട്ടില്ല ; ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി
കൂടാതെ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഇന്ത്യയിൽ 300+ വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കുന്നത്. ഇത് പന്ത്രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഏകദിനത്തിൽ 300+ വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കുന്നത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 300+ വിജയലക്ഷ്യം മറികടന്ന ടീമെന്ന നേട്ടത്തിൽ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തെത്തി. 19 തവണ ഏകദിനത്തിൽ 300+ വിജയലക്ഷ്യം പിന്തുടർന്ന വിജയിച്ച ഇന്ത്യയാണ് ഈ റെക്കോർഡിൽ തലപ്പത്തുള്ളത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 114 പന്തിൽ 108 റൺസ് നേടിയ കെ എൽ രാഹുൽ, 40 പന്തിൽ 77 റൺസ് നേടിയ റിഷാബ് പന്ത്, 79 പന്തിൽ 66 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലി, 16 പന്തിൽ 36 റൺസ് നേടിയ ഹാർദിക് പാണ്ഡ്യ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 336 റൺസ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി റീസ് ടോപ്പ്‌ലെ, ടോം കറൺ എന്നിവർ 2 വിക്കറ്റ് വീഴ്ത്തി. മത്സരത്തിലെ വിജയത്തോടെ മൂന്ന് പരമ്പരയിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്കൊപ്പമെത്തി. മറ്റന്നാൾ ഇതേ വേദിയിലാണ് പരമ്പരയിലെ അവസാന മത്സരം.