Skip to content

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോർഡ്സിലല്ല, പുതിയ വേദി പ്രഖ്യാപിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ലോർഡ്സിൽ നിന്നും സതാംപ്ടണിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. താരങ്ങളുടെ സുരക്ഷയും കൂടുതൽ സൗകര്യവും കണക്കിലെടുത്താണ് ഐസിസി ലോർഡ്സിൽ നിന്നും ഫൈനൽ സതാംപ്ടണിലെ ഹാംപ്ഷയർബൗളിലേക്ക് മാറ്റിയത്.

കോവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ സമ്മറിൽ സുരക്ഷിതമായി സതാംപ്ടണിൽ മത്സരങ്ങൾ നടത്തുവാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് സാധിച്ചിരുന്നു. ഇക്കാര്യം കൂടെ പരിഗണിച്ചുകൊണ്ടാണ് ഇപ്പോൾ ഫൈനൽ ലോർഡ്സിൽ നിന്നും മാറ്റിയിരിക്കുന്നത്.

സതാംപ്ടണിൽ ലോകോത്തര നിലവാരമുള്ള പരിശീലന സൗകര്യങ്ങളുണ്ടെന്നും ഇത് ഇരുടീമുകൾക്കും ഫൈനലിന് തയ്യാറെടുക്കാൻ സഹായകരമാകുമെന്നും ഐസിസി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ന്യൂസിലാൻഡാണ് ഫൈനലിൽ ആദ്യമായി യോഗ്യത നേടിയത്. കോവിഡ് പ്രതിസന്ധികൾ കാരണം ഓസ്‌ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചതോടെയാണ് കെയ്ൻ വില്യംസണും കൂട്ടരും ഫൈനൽ യോഗ്യത നേടിയത്.

മറുഭാഗത്ത് നിർണായക പരമ്പരയിൽ ഇംഗ്ലണ്ടിനെ 3-1 ന് പരാജയപെടുത്തി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനൽ യോഗ്യത നേടിയത്. ജൂൺ 18 നാണ് ഫൈനൽ പോരാട്ടം നടക്കുന്നത്.

നേരത്തെ ഫൈനൽ ലോർഡ്സിൽ നിന്നും സതാംപ്ടണിലേക്ക് മാറ്റിയതായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.