തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ നേടിയത്. മൂന്ന് വിക്കറ്റിന്റെ ആവേശവിജയമാണ് ഓസ്‌ട്രേലിയയുടെ വിജയക്കോട്ടയായ ഗാബയിൽ ഇന്ത്യ നേടിയത്. 328 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചതും ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തത്. ഇതോടെ ഓസ്‌ട്രേലിയയുടെ 70 വർഷം നീണ്ട റെക്കോർഡ് ടീം ഇന്ത്യ തകർക്കുകയും ചെയ്തു.
ടെസ്റ്റിൽ ഗാബയിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസാണിത്. ഇതിനുമുൻപ് ആതിഥേയരായ ഓസ്‌ട്രേലിയക്ക് പോലും ഈ സ്റ്റേഡിയത്തിൽ 300+ വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കാൻ സാധിച്ചിട്ടില്ല.
1951 ൽ വെസ്റ്റിൻഡീസിനെതിരെ 236 റൺസ് പിന്തുടർന്ന വിജയച്ചതായിരുന്നു ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസ്.
ടെസ്റ്റ് ക്രിക്കറ്റിൽ ഇത് മൂന്നാം തവണ മാത്രമാണ് ഇന്ത്യ 300+ വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കുന്നത്. ഇതിനുമുൻപ് 1976 ൽ വെസ്റ്റിൻഡീസിനെതിരെ 403 റൺസും 2008 ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 387 റൺസും ഇന്ത്യ പിന്തുടർന്ന് വിജയിച്ചിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസ് കൂടിയാണിത്. ഇതിനുമുൻപ് 2008 ൽ സൗത്താഫ്രിക്കയാണ് ഓസ്‌ട്രേലിയൻ മണ്ണിൽ 300+ വിജയലക്ഷ്യം പിന്തുടർന്ന് വിജയിച്ചത്.
32 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഗാബയിൽ ഓസ്‌ട്രേലിയ പരാജയപെടുന്നത്. 1988 ൽ വെസ്റ്റിൻഡീസാണ് ഇതിനുമുൻപ് ഓസ്‌ട്രേലിയയെ ഗാബയിൽ പരാജയപെടുത്തുന്നത്. ഗാബയിൽ ഇന്ത്യ നേടുന്ന ആദ്യ വിജയം കൂടിയാണിത്.