ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്സിലെ 70 റൺസിന്റെ വിജയലക്ഷ്യം 35 റൺസ് നേടിയ ശുഭ്മാൻ ഗില്ലിന്റെയും 27 റൺസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെയും മികവിൽ ഇന്ത്യ മറികടന്നു.
നേരത്തെ നാലാം ദിനത്തിൽ 133/6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 67 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 45 റൺസ് നേടിയ കാമറോൺ ഗ്രീനും 40 റൺസ് നേടിയ മാത്യു വേഡും മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും രവിവാ6 അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യ ഇന്നിങ്സിൽ 112 റൺസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജ 57 റൺസ് നേടി.
മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ ഓസ്‌ട്രേലിയക്കൊപ്പമെത്തി.