Skip to content

അവരുടെ ശരീരഭാഷ നിരാശപ്പെടുത്തി, ഇന്ത്യൻ ക്യാപ്റ്റൻ വിരാട്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ ഇന്ത്യൻ താരങ്ങളുടെ ശരീരഭാഷ തന്നെ നിരാശപെടുത്തിയെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സിഡ്‌നിയിൽ നടന്ന മത്സരത്തിൽ 66 റൺസിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ പരാജയപെടുത്തിയത്. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 375 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് നേടാനെ സാധിച്ചുള്ളൂ.

” മത്സരത്തിന് തയ്യാറെടുപ്പിനുള്ള സമയം ഞങ്ങൾക്ക് ലഭിച്ചിരുന്നു. മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെങ്കിൽ തോൽവിയെ ന്യായീകരിക്കാൻ സാധിക്കില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ഞങ്ങൾ കളിക്കുന്ന ഏകദിനമാണിത്. ടി20 ക്രിക്കറ്റായിരുന്ന ഞങ്ങൾ കളിച്ചുകൊണ്ടിരുന്നത്. എന്നാൽ അതു പറയുമ്പോഴും ഒട്ടേറെ ഏകദിന മത്സരങ്ങൾ ഞങ്ങൾ മുൻപ് കളിച്ചിട്ടുണ്ട്. 25-26 ഓവറിന് ശേഷമുള്ള ശരീരഭാഷ നിരാശജനകമായിരുന്നു. ഫീൽഡിങിൽ പിഴവുകൾ സംഭവിച്ചാൽ ഒരു മികച്ച ടീം നിങ്ങളെ തീർച്ചയായും വേദനിപ്പിക്കും. ” കോഹ്ലി പറഞ്ഞു.

” പാർട്ട് ടൈം ബൗളർമാരിൽ നിന്നും കുറച്ച് ഓവറുകൾ ഞങ്ങൾ കണ്ടെത്തേണ്ടതുണ്ട്. നിർഭാഗ്യവശാൽ ഹാർദിക് ബൗൾ ചെയ്യാൻ തയ്യാറല്ല, അത് നമ്മൾ അംഗീകരിക്കേണ്ടതുണ്ട് . പാർട്ട് ടൈം ബൗളർമാർ ടീമിന്റെ വലിയ ഭാഗമാണ്. മാക്‌സ്‌വെല്ലും സ്റ്റോയിനിസും അക്കാര്യം ഓസ്‌ട്രേലിയക്ക് വേണ്ടി ചെയ്തു. മുൻനിര ബാറ്റ്‌സ്മാനമാരിൽ നിന്നും വലിയ ഇന്നിങ്‌സ് ഞങ്ങൾക്ക് ആവശ്യമായിരുന്നു. എന്നാലത് ഉണ്ടായില്ല. ” കോഹ്ലി കൂട്ടിച്ചേർത്തു.

മത്സരത്തിൽ 66 പന്തിൽ 105 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 124 പന്തിൽ 114 റൺസ് നേടിയ ക്യാപ്റ്റൻ ആരോൻ ഫിഞ്ചിന്റെയും മികവിലാണ് ഓസ്‌ട്രേലിയ കൂറ്റൻ സ്കോർ നേടിയത്. ഡേവിഡ് വാർണർ 76 പന്തിൽ 69 റൺസ് നേടിയപ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ 19 പന്തിൽ 45 റൺസ് നേടി പുറത്തായി.

മറുപടി ബാറ്റിങിൽ 86 പന്തിൽ 74 റൺസ് നേടിയ ശിഖാർ ധവാനും 76 പന്തിൽ 90 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ 1-0 ന് മുൻപിലെത്തി.