കിങ്‌സ് ഇലവൻ പഞ്ചാബിന്റെ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ നിക്കോളാസ് പൂറനെ മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ജെ പി ഡുമിനിയുമായി താരതമ്യം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെയാണ് താരത്തെ സച്ചിൻ ടെണ്ടുൽക്കർ പ്രശംസിച്ചത്.
നിക്കോളാസ് പൂറൻ ക്ലീൻ സ്ട്രൈക്കറാണെന്നും അവന്റെ സ്റ്റാൻസും ബാക്ക്ലിഫ്റ്റും മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ജെ പി ഡുമിനിയെ ഓർമിപ്പിക്കുന്നുവെന്നും ട്വിറ്ററിൽ സച്ചിൻ കുറിച്ചു.
കെ എൽ രാഹുലിനും മായങ്ക് അഗർവാളിനും ശേഷം കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് നിക്കോളാസ് പൂറനാണ്. 10 മത്സരങ്ങളിൽ നിന്നും 36.87 ശരാശരിയിൽ 180 മുകളിൽ സ്‌ട്രൈക്ക് റേറ്റിൽ 295 റൺസ് ഈ വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ പഞ്ചാബിനായി നേടിയിട്ടുണ്ട്.
സീസണിൽ ആദ്യ 7 മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രം നേടിയിരുന്ന പഞ്ചാബ് തകർപ്പൻ തിരിച്ചുവരവാണ് രണ്ടാം പകുതിയിൽ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ പോയിന്റ് ടേബിളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഡൽഹി ക്യാപിറ്റൽസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളെ പരാജയപെടുത്തിയ പഞ്ചാബ് പോയിന്റ് ടേബിളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്.