ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഓസ്‌ട്രേലിയ ഉയർത്തിയ 158 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
54 പന്തിൽ പുറത്താകാതെ 77 റൺസ് നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 32 പന്തിൽ 42 റൺസ് നേടിയ ഡേവിഡ് മലാൻ ബട്ട്ലർക്ക് മികച്ച പിന്തുണ നൽകി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 157 റൺസ് നേടാനെ സാധിച്ചുള്ളൂ. 33 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 26 പന്തിൽ 35 റൺസ് നേടിയ സ്റ്റോയിനിസും മാത്രമേ അല്പമെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിച്ചുള്ളൂ.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ രണ്ട് വിക്കറ്റും ആർച്ചർ, മാർക്ക് വുഡ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം കൂടെ ബാക്കിനിൽക്കെ 2-0 ന് ഇംഗ്ലണ്ട് സ്വന്തമാക്കി.