ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ 100 ബോൾ ക്രിക്കറ്റ് ടൂർണമെന്റായ ദി ഹൻഡ്രഡിൽ വെൽഷ് ഫയർ ടീമിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും.
ഓസ്‌ട്രേലിയൻ ഫാസ്റ്റ് മിച്ചൽ സ്റ്റാർക്ക്, ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ, ലിയാം പ്ലങ്കറ്റ് യുവതാരം ടോം ബാൻടൺ, വെസ്റ്റിൻഡീസ് ഫാസ്റ്റ് ബൗളർ രവി റാംപോൾ അടക്കമുള്ള വമ്പൻ താരങ്ങൾ വെൽഷ് ഫയർ ടീമിലുണ്ട്.
ആദ്യ സീസണിൽ തന്നെ വെൽഷ് ഫയറിനെ നയിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും ടീം അതിശക്തമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഒരുപാട് താരങ്ങൾ ടീമിലുണ്ടെന്നും ആരാധകർക്ക് വേണ്ടിയുള്ള സന്ദേശത്തിൽ സ്റ്റീവ് സ്മിത്ത് പറഞ്ഞു.
മുൻ സൗത്താഫ്രിക്കൻ താരവും മുൻ ഇന്ത്യൻ പരിശീലകനും കൂടിയായ ഗാരി ക്രിസ്റ്റനാണ് ടീമിന്റെ മുഖ്യപരിശീലകൻ.
പേര് സൂചിപ്പിക്കും പോലെ 100 പന്തുകളാണ് ഇരുടീമുകളും ഓരോ ഇന്നിങ്സിൽ നേരിടുക. ആറ് പന്തുകളുള്ള ഓവറിന് പകരമായി ക്യാപ്റ്റന്റെ നിർദ്ദേശത്തിന് അനുസരിച്ച് ഒരു ബൗളർക്ക് അഞ്ചോ പത്തോ പന്തുകൾ തുടർച്ചയായി എറിയാം. ഒരു ബൗളർക്ക് 20 പന്തുകൾ മാത്രമേ എറിയാൻ സാധിക്കൂ.