ന്യുസിലാൻഡിനെതിരായ അവസാന ഏകദിന മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെഎൽ രാഹുലിന്റെ ഇന്നിംഗ്സ് കരുത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ഇന്ത്യയുടെ മുൻ നിര താരങ്ങളിൽ ഓപ്പണർ പൃഥ്വി ഷാ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും കോഹ്ലി മികച്ച സ്‌കോർ കണ്ടെത്താനാവാതെ മടങ്ങി. ശ്രേയസ് അയ്യറും കെഎൽ രാഹുലും ചേർന്നാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കര കയറ്റിയത്.
ശ്രേയസ് അയ്യർ 63 പന്തില്‍ നിന്ന് 62 ഉം മനീഷ് പാണ്ഡെ 48 പന്തില്‍ 42 റണ്‍സും നേടി. രാഹുല്‍ 113 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പറ്ഗ് ഫോറുമടക്കം 112 റണ്‍സെടുത്തു. 1999ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഏഷ്യയ്ക്ക് പുറത്ത് ഏകദിന സെഞ്ചുറി നേടുന്നത്. 1999 ൽ ദ്രാവിഡ് ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിൽ വെച്ച് സെഞ്ചുറി നേടിയിരുന്നു.