Skip to content

കുൽദീപ് യാദവിന് ഹാട്രിക്, വെസ്റ്റിൻഡീസ് 280 റൺസിന് പുറത്ത് ; ഇന്ത്യയ്ക്ക് 107 റൺസിന്റെ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 107 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 388 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 43.3 ഓവറിൽ 280 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

മത്സരത്തിലെ 33 ആം ഓവറിൽ നാലാം പന്തിൽ ഷായ് ഹോപ്പിനെയും അഞ്ചാം പന്തിൽ ഹോൾഡറെയും അവസാന പന്തിൽ അൽസാരി ജോസഫിനെയും പുറത്താക്കിയാണ് കുൽദീപ് യാദവ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ രണ്ടാം ഹാട്രിക് നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒന്നിൽ കൂടുതൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ കൂടിയാണ് കുൽദീപ്.

85 പന്തിൽ 78 റൺസ് നേടിയ ഷായ് ഹോപ്പ്, 47 പന്തിൽ 75 റൺസ് നേടിയ നിക്കോളാസ് പൂറൻ, 42 പന്തിൽ 46 റൺസ് നേടിയ കീമോ പോൾ എന്നിവർ മാത്രമാണ് വെസ്റ്റിൻഡീസിന് വേണ്ടി തിളങ്ങിയത്.

കുൽദീപ് യാദവിന് പുറമെ ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് ഷാമി മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും, ഷാർദുൽ താക്കൂർ ഒരു വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 138 പന്തിൽ 159 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, 104 പന്തിൽ 102 റൺസ് നേടിയ കെ എൽ രാഹുൽ, 32 പന്തിൽ 53 റൺസ് നേടിയ ശ്രേയസ്‌ അയ്യർ, 16 പന്തിൽ 39 റൺസ് നേടിയ റിഷാബ് പന്ത് എന്നിവരുടെ മികവിലാണ് കൂറ്റൻ സ്കോർ സ്വന്തമാക്കിയത്.

മത്സരത്തിൽ നേടിയ വിജയത്തോടെ പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഡിസംബർ 22 ന് കട്ടക്കിലാണ് പരമ്പരയിലെ അവസാന മത്സരം.