റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ നിർണായക മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ മികവിൽ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 175 റൺസ് സൺറൈസേഴ്‌സ് നേടി. മികച്ച തുടക്കമാണ് സാഹയും മാർട്ടിൻ ഗപ്ട്ടിലും ചേർന്ന് സൺറൈസേഴ്‌സിന് നൽകിയത്. സാഹ 11 പന്തിൽ നിന്നും 20 റൺസും ഗപ്ട്ടിൽ 23 പന്തിൽ 30 റൺസും നേടി. തകർപ്പൻ ഫോമിലുള്ള മനീഷ് പാണ്ഡെയ്ക്ക് 9 റൺ നേടാനെ സാധിച്ചുള്ളൂ. സ്കോർ 61 ൽ നിൽക്കെ മൂന്ന് വിക്കറ്റുകൾ നഷ്ട്ടപെട്ട് തകർച്ചയെ അഭിമുഖീകരിച്ച സൺറൈസേഴ്‌സിനെ 43 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പ്രകടനമാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. വിജയ് ശങ്കർ 18 പന്തിൽ 27 റൺസ് നേടി പുറത്തായി.
ബാംഗ്ലൂരിന് വേണ്ടി വാഷിങ്ടൺ സുന്ദർ മൂന്നോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.