രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 152 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 151 റൺസ് നേടാനെ സാധിച്ചുള്ളു. 10 പന്തിൽ നിന്നും 23 റൺസ് നേടിയ ജോസ് ബട്ട്ലർ മികച്ച തുടക്കം നൽകിയെങ്കിലും അത് മുതലാക്കാൻ മറ്റ് ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ല. ടീമിൽ തിരിച്ചെത്തിയ സഞ്ജു സാംസൺ ആറ് റൺസ് നേടി പുറത്തായി. 22 പന്തിൽ 15 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് വീണ്ടും നിരാശപ്പെടുത്തിയപ്പോൾ 26 പന്തിൽ 28 റൺസ് നേടാനെ ബെൻ സ്റ്റോക്‌സിന് സാധിച്ചുള്ളൂ. അരങ്ങേറ്റക്കാരൻ റിയാൻ പരാഗ് 14 പന്തിൽ 16 റൺസ് നേടിയപ്പോൾ ഏഴ് പന്തിൽ 19 റൺസ് നേടിയ ശ്രേയസ് ഗോപാലും 13 റൺസ് നേടിയ ജോഫ്രാ ആർച്ചറും ചേർന്നാണ് രാജസ്ഥാൻ സ്കോർ 150 കടത്തിയത്.
ചെന്നൈയ്ക്ക് വേണ്ടി ദീപക് ചഹാർ, രവീന്ദ്ര ജഡേജ, ഷാർഡുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും നേടി.