വലിയ സർപ്രൈസുകളോടെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചത്. മൂന്ന് വിക്കറ്റ് കീപ്പർമാരാണ് ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ ഇന്ത്യ ഉൾപ്പെടുത്തിയിരിക്കുന്നത്.
കെ എൽ രാഹുൽ, കെ എസ് ഭരത് എന്നിവർക്കൊപ്പം ധ്രുവ് ജൂറലിനെയും ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി. സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുലായിരുന്നു വിക്കറ്റ് കീപ്പറായിരുന്നത്. എന്നാൽ ഇംഗ്ലണ്ടിനെതിരായ ഹോം സിരീസിൽ കെ എൽ രാഹുലിനെ വിക്കറ്റ് കീപ്പറായി ബിസിസിഐ പരിഗണിക്കില്ലയെന്നാണ് റിപ്പോർട്ടുകൾ.
പരമ്പരയിൽ റാങ്ക് ടേണർ പിച്ചുകൾ ഒരുക്കുന്നതിനാൽ സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറായ കെ എസ് ഭരതിനെയാകും ഇന്ത്യ പരിഗണിക്കുക. ഇത് കൂടാതെ പേസർമാരെ അഞ്ച് മത്സരങ്ങളിൽ റൊട്ടേറ്റ് ചെയ്യാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഒരു പേസറും അഞ്ച് മത്സരങ്ങളിൽ കളിക്കുകയില്ല.