Skip to content

ഇതാണ് തിരിച്ചുവരവ് !! സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. ആദ്യ മത്സരത്തിൽ ഇന്നിങ്സ് തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ശക്തമായ തിരിച്ചുവരവിലൂടെയാണ് കേപ് ടൗണിൽ വിജയം കുറിച്ചത്.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 79 റൺസിൻ്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജയ്സ്വാൾ 23 പന്തിൽ 28 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മ 17 റൺസ് നേടി പുറത്താകാതെ നിന്നു. ഗിൽ 10 റൺസും കോഹ്ലി 12 റൺസും നേടി പുറത്തായി.

ആദ്യ ഇന്നിങ്സിൽ 98 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗത്താഫ്രിക്കയ്ക്ക് രണ്ടാം ഇന്നിങ്സിൽ 176 റൺസ് നേടാനെ സാധിച്ചുള്ളൂ. 103 പന്തിൽ 106 റൺസ് നേടിയ മാർക്രത്തിൻ്റെ ഒറ്റയാൾ പോരാട്ടമാണ് മത്സരം നാലാം ഇന്നിങ്സിലേക്ക് നീട്ടിയത്. സൗത്താഫ്രിക്കൻ നിരയിലെ രണ്ടാമത്തെ ടോപ് സ്കോറർ 12 റൺസ് നേടിയ ക്യാപ്റ്റൻ എൽഗറാണ്.

6 വിക്കറ്റ് നേടിയ ബുംറയാണ് രണ്ടാം ഇന്നിങ്സിൽ സൗത്താഫ്രിക്കയെ തകർത്തത്. മുകേഷ് കുമാർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്സിൽ സൗത്താഫ്രിക്കയെ 55 റൺസിൽ ഒതുക്കിയ ഇന്ത്യയ്ക്ക് മറുപടിയായി ആദ്യ ഇന്നിങ്സിൽ 153 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 46 റൺസ് നേടിയ വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.

ഇന്ത്യൻ വിജയത്തോടെ പരമ്പര 1-1 ന് സമനിലയിൽ അവസാനിച്ചു.