ഐസിസി ഏകദിന ലോകകപ്പിൽ വിവാദ തീരുമാനത്തിലൂടെ പുറത്തായതിന് പുറകെ ബംഗ്ളാദേശിനെതിരെ ആഞ്ഞടിച്ച് ശ്രീലങ്കൻ താരം മാത്യൂസ്. ഡൽഹിയിൽ നടന്ന മത്സരത്തിൽ ടൈമിഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ ബാറ്റ്സ്മാനായി മാത്യൂസ് മാറിയിരുന്നു. മാത്യൂസ് പന്ത് നേരിടാൻ വൈകിയതോടെയാണ് ഷാക്കിബ് അപ്പീൽ ചെയ്യുകയും അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തത്.
മത്സരത്തിൽ ബംഗ്ളാദേശ് മൂന്ന് വിക്കറ്റിന് വിജയിച്ചിരുന്നു. ശ്രീലങ്ക ഉയർത്തിയ 280 റൺസിൻ്റെ വിജയലക്ഷ്യം 41.1 ഓവറിലാണ് ബംഗ്ലാദേശ് മറികടന്നത്.
” ഇത് തികച്ചും അപമാനകരമാണ്. എല്ലാവരും വിജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്. പക്ഷേ ഒരു ടീമോ കളിക്കാരനോ വിക്കറ്റ് നേടുവാൻ ഇത്രയും തരം താഴുമെന്ന് ഞാൻ കരുതുന്നില്ല. ”
” ഞാൻ യാതൊരു തെറ്റും ചെയ്തിട്ടില്ല. ഞാൻ സമയത്തിനുള്ളിൽ ക്രീസിലെത്തി. എൻ്റെ ഹെൽമറ്റിൽ തകരാറ് സംഭവിച്ചിരുന്നു. ഞാൻ സമയം വെറുതെ പാഴാക്കുകയല്ലായിരുന്നു. ഷാക്കിബിൻ്റെ പ്രവൃത്തി ക്രിക്കറ്റിനെ തന്നെ അപകീർത്തിപെടുത്തുന്നതാണ്. ഇത് മങ്കാദിങ് അല്ലെങ്കിൽ ഫീൽഡിംഗ് തടസ്സപ്പെടുത്തുന്നത് പോലെയല്ല. എനിക്ക് ഷാക്കിബിനോട് വളരെയധികം ബഹുമാനം ഉണ്ടായിരുന്നു. “
” ബംഗ്ലാദേശ് ചെയ്തതുപോലെ മറ്റൊരു ടീമും ഇതുപോലെ ചെയ്യുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ” എഞ്ചലോ മാത്യൂസ് പറഞ്ഞു.