Skip to content

ഇതാണ് തിരിച്ചുവരവ് ! രണ്ട് മത്സരങ്ങളിൽ നിന്നും 9 വിക്കറ്റുകളുമായി മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പിൽ വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 100 റൺസിന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യ ലോകകപ്പിലെ തുടർച്ചയായ ആറാം വിജയം സ്വന്തമാക്കി.

ബാറ്റിങ് ദുഷ്കരമായ പിച്ചിൽ രോഹിത് ശർമ്മയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ ഇന്ത്യ കണ്ടെത്തിയത്. പിന്നീട് എല്ലാ ഉത്തരവാദിത്വവും ഇന്ത്യൻ ബൗളർമാർ ഏറ്റെടുക്കുകയായിരുന്നു. മലാനെയും ജോ റൂട്ടിനെയും പുറത്താക്കി ബുംറ ഇംഗ്ലണ്ട് തകർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ കഴിഞ്ഞ മത്സരത്തോടെ ടീമിൽ തിരിച്ചെത്തിയ ഷാമി ഇക്കുറിയും തകർപ്പൻ പ്രകടനം പുറത്തെടുത്തു.

ന്യൂസിലൻഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ നേടിയ മൊഹമ്മദ് ഷാമി ഈ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി. ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, മോയിൻ അലി, ആദിൽ റഷീദ് എന്നിവരെയാണ് ഷാമി പുറത്താക്കിയത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടിയപ്പോൾ കുൽദീപ് രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 101 പന്തിൽ 87 റൺസ് നേടിയ രോഹിത് ശർമ്മയുടെ മികവിലാണ് പൊരുതാവുന്ന സ്കോർ നേടിയത്. സൂര്യകുമാർ യാദവ് 47 പന്തിൽ 49 റൺസും കെ എൽ രാഹുൽ 39 റൺസും നേടി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 230 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 34.5 ഓവറിൽ 129 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.