Skip to content

വീണ്ടും കൂറ്റൻ സ്കോർ ! ഓസ്ട്രേലിയയുടെ ലോകകപ്പ് റെക്കോർഡ് തകർത്ത് സൗത്താഫ്രിക്ക

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര പ്രകടനം തുടരുകയാണ് സൗത്താഫ്രിക്ക. നെതർലൻഡ്സിനെതിരായ തോൽവി ഒഴിച്ചുനിർത്തിയാൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും അടക്കമുളള ടീമുകൾക്ക് പോലും സൗത്താഫ്രിക്കയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ബംഗ്ളാദേശിനെതിരെയും പടുകൂറ്റൻ സ്കോർ ഉയർത്തിയിരിക്കുകയാണ് സൗത്താഫ്രിക്ക. ഇതോടെ ഓസ്ട്രേലിയയുടെ പേരിലായിരുന്ന വമ്പൻ റെക്കോർഡ് സൗത്താഫ്രിക്ക തകർത്തു.

വാങ്കഡെയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 382 റൺസ് അടിച്ചുകൂട്ടിയിരുന്നു. 140 പന്തിൽ 15 ഫോറും 7 സിക്സും ഉൾപ്പടെ 174 റൺസ് നേടിയ ഡീകോക്ക്, 49 പന്തിൽ 90 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ, 60 റൺസ് നേടിയ ക്യാപ്റ്റൻ മാർക്രം, 15 പന്തിൽ 34 റൺസ് നേടിയ ഡേവിഡ് മില്ലർ എന്നിവരുടെ മികവിലാണ് ഈ പടുകൂറ്റൻ സ്കോർ സൗത്താഫ്രിക്ക കുറിച്ചത്.

ഈ ലോകകപ്പിൽ തന്നെ ഇത് മൂന്നാം തവണയാണ് 350+ സ്കോർ സൗത്താഫ്രിക്ക നേടുന്നത്. ഈ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഡൽഹിയിൽ 428 റൺസ് നേടിയ അവർ കഴിഞ്ഞ മത്സരത്തിൽ മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നിശ്ചിത 50 ഓവറിൽ 399 റൺസ് അടിച്ചുകൂട്ടിയിരുന്നു.

ലോകകപ്പ് ചരിത്രത്തിൽ ഇതിനോടകം എട്ട് തവണ 350+ സ്കോർ സൗത്താഫ്രിക്ക നേടിയിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയയെ പിന്നിലാക്കി ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ 350+ റൺസ് നേടുന്ന ടീമായി സൗത്താഫ്രിക്ക മാറി. 7 തവണയാണ് ഓസ്ട്രേലിയ 350+ റൺസ് നേടിയിട്ടുള്ളത്. നാല് തവണ 350+ റൺസ് നേടിയ ഇന്ത്യയാണ് ഈ റെക്കോർഡിൽ മൂന്നാം സ്ഥാനത്തുള്ളത്.