ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തുകൊണ്ട് മറ്റുള്ള ടീമുകൾക്ക് വലിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാൻ്റെ വിജയത്തിന് പുറകെ ആശങ്ക പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകർ.
ഇനി എല്ലാ കാലവും സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ ചെപ്പോക്കിലാണ് അഫ്ഗാനിസ്ഥാൻ്റെ രണ്ട് മത്സരങ്ങൾ നടക്കുന്നത്. ന്യൂസിലൻഡിനെയും പാകിസ്ഥാനെയുമാണ് ഈ വേദിയിൽ അഫ്ഗാനിസ്ഥാൻ നേരിടുന്നത്. അതിൽ അഫ്ഗാനെ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് പാകിസ്ഥാൻ തന്നെയാണ്. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാണ് മത്സരത്തിന് മുൻപേ തന്നെ ആശങ്ക അറിയിച്ച് പാക് ആരാധകർ രംഗത്തെത്തിയിരിക്കും.
പാകിസ്ഥാൻ – അഫ്ഗാൻ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിക്കാൻ ഇന്ത്യ ഉറപ്പായും സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കുമെന്നും ഇത് ടീമിൻ്റെ പരാജയത്തിന് ഇടയാക്കുമെന്നാണ് ആരാധകർ ആശങ്ക ഉന്നയിച്ചിരിക്കുന്നത്.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച സ്പിൻ അറ്റാക്കാണ് അഫ്ഗാനിസ്ഥാനുള്ളത്. മറുഭാഗത്ത് ഏറ്റവും മോശം സ്പിൻ നിരയുമാണ് പാകിസ്ഥാൻ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയിലും ഓസ്ട്രേലിയ മത്സരത്തിലേത് പോലെയൊരു പിച്ചാണ് ഒരുങ്ങുന്നതെങ്കിൽ അഫ്ഗാൻ തങ്ങൾക്കെതിരെ അനായാസ വിജയം പോലും നേടിയേക്കുമെന്നാണ് പാക് ആരാധകരുടെ ആശങ്ക.
എന്നാൽ സ്പിൻ പിച്ചിൽ മാത്രമല്ല അഫ്ഗാനെ ഭയപെടേണ്ടത്. ഇംഗ്ലണ്ടിനെതിരെ ബാറ്റിങിനും ബൗളിങിനും ഒരുപോലെ അനുയോജ്യമായ പിച്ചിലാണ് അഫ്ഗാൻ വിജയം നേടിയത്. വാലറ്റത്തിനും റൺസ് നേടാനാവുമെന്ന കരുത്തും അഫ്ഗാനിസ്ഥാനുണ്ട്. ഇംഗ്ലണ്ടിനെതിരെ അമ്പതിലധികം റൺസും നൽകിയത് റാഷിദ് ഖാൻ, മുജീബ് റഹ്മാൻ എന്നിവർ അടങ്ങിയ വാലറ്റമാണ്.