Skip to content

ഞങ്ങൾക്ക് വേണ്ടി ജയ് വിളിച്ചില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ. ഒരു ലക്ഷത്തിലധികം കാണികൾ ഒഴുകിയെത്തി നീലകടലായി മാറിയ മത്സരം തനിയ്ക്ക് ബിസിസിഐ ഇവൻ്റ് പോലെയാണ് തോന്നിയതെന്നും ആർതർ തുറന്നടിച്ചു.

ഇതിന് മുൻപ് ലോകകപ്പിലെ രണ്ട് മത്സരങ്ങളും ഹൈദരാബാദിലാണ് പാകിസ്ഥാൻ കളിച്ചത്. വലിയ പിൻതുണയാണ് അവിടെ നടന്ന മത്സരങ്ങളിൽ പാകിസ്ഥാന് ലഭിച്ചത്. തനിയ്ക്ക് റാവൽപിണ്ടിയ്ക്ക് സമാനമായാണ് തോന്നിയതെന്നുപോലും കഴിഞ്ഞ മത്സരത്തിന് ശേഷം മൊഹമ്മദ് റിസ്വാൻ പറഞ്ഞിരുന്നു.

പക്ഷേ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയപ്പോൾ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. കയ്യടി ലഭിച്ചില്ലെന്ന് മാത്രമല്ല പലപ്പോഴും കൂവിയാണ് പാക് താരങ്ങളെ കാണികൾ എതിരേറ്റത്.

ഈ മത്സരം ഒരു ഐസിസി ഇവൻ്റ് പോലെയല്ല തോന്നിയതെന്നും ബിസിസിഐ ഇവൻ്റോ ഒരു പരമ്പരയിലെ മത്സരം പോലെയാണ് തോന്നിയതെന്നും മൈക്രോഫോൺ വഴി പാകിസ്ഥാന് വേണ്ടിയുള്ള ജയ് വിളികൾ താൻ കേട്ടില്ലയെന്നും ഇതൊരു എക്സ്ക്യൂസായല്ല താൻ പറയുന്നതെന്നും പക്ഷേ ഇതെല്ലാം കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നും മിക്കി ആർതർ മത്സരശേഷം പറഞ്ഞു.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 50 റൺസ് നേടിയ ബാബർ അസമും 49 റൺസ് നേടിയ മൊഹമ്മദ് റിസ്വാനും മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്. ഇന്ത്യയ്ക്കായി ബുംറ, പാണ്ഡ്യ, കുൽദീപ്, ജഡേജ, സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങിൽ 36 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ രോഹിത് ശർമ്മ 63 പന്തിൽ 86 റൺസും ശ്രേയസ് അയ്യർ 62 പന്തിൽ 53 റൺസും നേടികൊണ്ട് അനായാസം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു.