Skip to content

തകർത്താടി ക്യാപ്റ്റൻ രോഹിത് ശർമ്മ ! ഇന്ത്യയ്ക്ക് മുൻപിൽ ചാരമായി പാകിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം നേടി ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് 7 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ കുറിച്ചത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം 30.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഹിറ്റ്മാൻ 63 പന്തിൽ 6 ഫോറും 6 സിക്സും ഉൾപ്പടെ 86 റൺസ് മത്സരത്തിൽ അടിച്ചുകൂട്ടി.

ശുഭ്മാൻ ഗിൽ 11 പന്തിൽ 16 റൺസും കോഹ്ലി 18 പന്തിൽ 16 റൺസും നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 62 പന്തിൽ 53 റൺസും കെ എൽ രാഹുൽ 19 റൺസും നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 42.5 ഓവറിൽ 191 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 58 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമും 49 റൺസ് നേടിയ മൊഹമ്മദ് റിസ്വാനും മാത്രമാണ് ഇന്ത്യൻ ബൗളർമാരിൽ പിടിച്ചുനിന്നത്.

ഒരു ഘട്ടത്തിൽ 155 ന് 2 എന്ന ശക്തമായ നിലയിൽ നിന്നാണ് പാകിസ്ഥാൻ തകർന്നടിഞ്ഞത്. പിന്നീട് 36 റൺസ് എടുക്കുന്നതിനിടെ എട്ട് വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. ഇന്ത്യയ്ക്കായി ഷാർദുൽ താക്കൂർ ഴികെയുള്ളവർ എല്ലാവരും വിക്കറ്റ് നേടി. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, ഹാർദിക്ക് പാണ്ഡ്യ, രവീന്ദ്രജഡേജ, മൊഹമ്മദ് സിറാജ് എന്നിവരാണ് രണ്ട് വിക്കറ്റുകൾ വീതം നേടി പാകിസ്ഥാനെ ചുരുക്കികെട്ടിയത്.

ഒക്ടോബർ 19 ന് ബംഗ്ളാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. തൊട്ടടുത്ത ദിവസം ഓസ്ട്രേലിയക്കെതിരെയാണ് പാകിസ്ഥാൻ്റെ അടുത്ത മത്സരം.