ഐസിസി ഏകദിന ലോകകപ്പ് സംഘാടനത്തിൽ വലിയ വിമർശനങ്ങളാണ് തുടക്കം മുതൽ ബിസിസിഐ ഏറ്റുവാങ്ങിയത്. ആദ്യ മത്സരത്തിൽ കാണികൾ കുറഞ്ഞതിനൊപ്പം ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയതും വിമർശനങ്ങൾക്ക് ഇടയാക്കി. ഇതിനിടെ ഇന്ത്യ – പാക് മത്സരത്തിന് മുൻപായി പരിപാടികൾ നടത്താൻ ബിസിസിഐ തീരുമാനിച്ചത്.
പ്രീ മാച്ച് ഷോ എന്ന നിലയിലാണ് പരിപാടികൾ ബിസിസിഐ സംഘടിപ്പിച്ചത്. ഇതിന് പുറകെ വീണ്ടും വലിയ വിമർശനങ്ങൾ ബിസിസിഐയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നു. മറ്റു മത്സരങ്ങളിൽ നിന്നും എന്ത് വ്യത്യസ്തതയാണ് ഇന്ത്യ പാക് മത്സരത്തിനുള്ളതെന്ന ധാർമികമായ ചോദ്യവും ആരാധകർ ബിസിസിഐയ്ക്ക് നേരെ ഉയർത്തി. ഇന്ത്യയ്ക്ക് പുറത്തും ഈ തീരുമാനം പരിഹാസങൾക്ക് കാരണമായി. ഇതിന് പുറകെയാണ് വിവാദത്തിൽ നിന്നും ബിസിസിഐ തടിയൂരിയത്.
ഇന്ത്യ പാക് മത്സരത്തിന് മുൻപായി വിവിധ പരിപാടികൾ നടക്കുമെങ്കിലും അത് ടെലികാസ്റ്റ് ചെയ്യില്ല എന്ന തീരുമാനമാണ് അവസാന നിമിഷം ബിസിസിഐ എടുത്തിരിക്കുന്നത്. ഈ പരിപാടികൾ സ്റ്റേഡിയത്തിനുള്ളിലെ കാണികൾക്ക് വേണ്ടി മാത്രമുള്ളതെന്ന വിശദീകരണമാണ് ഇപ്പോൾ ഔദ്യോഗിക ബ്രാഡ്കാസ്റ്ററായ സ്റ്റാർ സ്പോർട്സ് നടത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇപ്പോഴാണ് വ്യക്തത വരുത്തിയിരിക്കുന്നത്.
ലോകകപ്പിലേക്ക് വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഇരു ടീമുകളും എത്തിയിരിക്കുന്നത്. ഇന്ത്യ ഓസ്ട്രേലിയയെയും അഫ്ഗാനിസ്ഥാനെയും പരാജയപെടുത്തിയപ്പോൾ പാകിസ്ഥാൻ നെതർലൻഡ്സ്, ശ്രീലങ്ക എന്നീ ടീമുകളെയാണ് പരാജയപെടുത്തിയത്. പോയിൻറ് ടേബിളിൽ ഇന്ത്യ മൂന്നാം സ്ഥാനത്തും പാകിസ്ഥാൻ നാലാം സ്ഥാനത്തും ആണുള്ളത്.