Skip to content

ഗാംഗുലിയ്ക്ക് ശേഷം ഇതാദ്യം ! രോഹിത് ശർമ്മ നേടിയത് സ്പെഷ്യൽ സെഞ്ചുറി

ഐസിസി ഏകദിന ലോകകപ്പിൽ ക്യാപ്റ്റനായുള്ള തൻ്റെ രണ്ടാം മത്സരത്തിൽ തന്നെ സെഞ്ചുറി കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലായിരുന്നു തകർപ്പൻ സെഞ്ചുറി രോഹിത് ശർമ്മ നേടിയത്. ഈ സെഞ്ചുറിയോടെ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹിറ്റ്മാൻ.

മൽസരത്തിൽ രോഹിത് ശർമ്മയുടെ സെഞ്ചുറി മികവിൽ എട്ട് വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 273 റൺസിൻ്റെ വിജയലക്ഷ്യം എട്ട് വിക്കറ്റും 15 ഓവറും ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.

മത്സരത്തിൽ വെറും 63 പന്തിൽ നിന്നുമാണ് രോഹിത് ശർമ്മ സെഞ്ചുറി നേടിയത്. 84 പന്തിൽ 16 ഫോറും 5 സിക്സും ഉൾപ്പടെ 131 റൺസ് രോഹിത് ശർമ്മ അടിച്ചുകൂട്ടി. ഇതോടെ ഏകദിന ലോകകപ്പിൽ നീണ്ട 20 വർഷങ്ങൾക്ക് ശേഷം സെഞ്ചുറി നേടുന്ന ഇന്ത്യൻ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ. ഇതിന് മുൻപ് 2003 ൽ സൗരവ് ഗാംഗുലിയാണ് ലോകകപ്പിൽ ക്യാപ്റ്റനായിരിക്കെ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയത്.

പിന്നീട് നാല് ലോകകപ്പ് നടന്നുവെങ്കിലും ഇന്ത്യൻ ക്യാപ്റ്റന്മാർക്ക് സെഞ്ചുറി നേടാൻ സാധിച്ചിരുന്നില്ല. സൗരവ് ഗാംഗുലിയ്ക്ക് മുൻപ് 1983 ലോകകപ്പിൽ കപിൽ ദേവ് മാത്രമാണ് ഈ അപൂർവ്വ റെക്കോർഡ് നേടിയിട്ടുള്ളത്. 2003 ലോകകപ്പിൽ മൂന്ന് സെഞ്ചുറികൾ ഗാംഗുലി നേടിയിരുന്നു.

കൂടാതെ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി. രോഹിത് ശർമ്മയുടെ ഏഴാം ലോകകപ്പ് സെഞ്ചുറിയാണിത്. 6 സെഞ്ചുറി നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കറെയാണ് ഹിറ്റ്മാൻ പിന്നിലാക്കിയത്.