Skip to content

സെഞ്ചുറിയുമായി മലാൻ ! അവസാന ഓവറുകളിൽ തിരിച്ചെത്തി ബംഗ്ലാദേശ്

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ. സെഞ്ചുറി നേടിയ ഡേവിഡ് മലാൻ്റെയും ഫിഫ്റ്റി നേടിയ ജോ റൂട്ടിൻ്റെയും മികവിലാണ് മികച്ച സ്കോർ ഇംഗ്ലണ്ട് നേടിയത്. എന്നാൽ അവസാന ഓവറുകളിൽ മികച്ച തിരിച്ചുവരവ് നടത്താൻ ബംഗ്ളാദേശിന് സാധിച്ചു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 363 റൺസ് നേടി.

107 പന്തിൽ 16 ഫോറും 5 സിക്സും ഉൾപ്പെടെ 140 റൺസ് നേടിയാണ് ഡേവിഡ് മലാൻ പുറത്തായത്. ജോ റൂട്ട് 68 പന്തിൽ 8 ഫോറും ഒരു സിക്സും ഉൾപ്പെടെ 82 റൺസ് നേടിയപ്പോൾ നൂറാം ഏകദിനം കളിക്കുന്ന ജോണി ബെയർസ്റ്റോ 59 പന്തിൽ 52 റൺസ് നേടി.

എന്നാൽ മധ്യനിരയിൽ മറ്റാർക്കും തന്നെ തിളങ്ങാൻ സാധിച്ചില്ല. ബ്ട്ട്ലർ 10 പന്തിൽ 20 റൺസ് നേടി പുറത്തായപ്പോൾ ലിയാം ലിവിങ്സ്റ്റൺ ഗോൾഡൻ ഡക്കായി. ഹാരി ബ്രൂക്ക് 20 റൺസും സാം കറൻ 11 റൺസും നേടി പുറത്തായി. 40 ഓവറിൽ 300 റൺസിനടുത്ത് നേടിയ ശേഷമാണ് ഇംഗ്ലണ്ട് പിന്നീട് തകർന്നത്. അവസാന പത്തോവറിൽ 66 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റ് അവർക്ക് നഷ്ടമായി.

ബംഗ്ലാദേശിന് വേണ്ടി മെഹദി ഹസൻ നാല് വിക്കറ്റും ഷോറിഫുൾ ഇസ്ലാം മൂന്ന് വിക്കറ്റും നേടി.