ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടത്തിൽ കനത്ത സുരക്ഷ ഒരുക്കാനൊരുങ്ങി അഹമ്മദാബാദ് പോലീസ്. ഒക്ടോബർ പതിനാലിന് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം നടക്കുന്നത്.
ഗുജറാത്ത് പോലീസ്, ഹോം ഗാർഡ്, NSG, RAF ഉൾപ്പടെ 11000 സുരക്ഷാ ഉദ്യോഗസ്ഥർ മത്സരത്തിന് സുരക്ഷയൊരുക്കും. ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ മുൻപൊന്നും സുരക്ഷ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലയെങ്കിലും ജാഗ്രതയിൽ യാതൊരു കുറവും വരുത്താതെയാണ് സുരക്ഷ ഒരുങ്ങുന്നത്.
ഇന്നലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഗുജറാത്ത് മുഖ്യമന്ത്രി കൂടികാഴ്ച്ചനടത്തിയിരുന്നു. യാതൊരു തടസ്സവും കൂടാതെ മത്സരം നടക്കുന്നതിന് എല്ലാ മുന്നൊരുക്കവും നടത്തണമെന്ന് മുഖ്യമന്ത്രി പോലീസിനിന് നിർദേശം നൽകിയിട്ടുണ്ട്.
എഴായിത്തിലധികം പോലീസുകാർക്കൊപ്പം 4000 ഹോം ഗാർഡുകളെ വിന്യസിക്കുമെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. അതിനൊപ്പം ഹിറ്റ് ടീം ബോംബ് സ്ക്വാഡിൻ്റെ ഒമ്പത് ടീമുകളെയും മത്സരത്തിനായി ഉപയോഗിക്കും. നഗരത്തിൻ്റെ സെൻസിറ്റീവായ പ്രദേശങ്ങളിൽ നിരീക്ഷണം ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ ഒക്ടോബർ 15 ന് നടക്കേണ്ടിയിരുന്ന മത്സരം നവരാത്രി അഘോഷത്തെ തുടർന്നാണ് ഒരു ദിവസം നേരത്തെയാക്കിയത്. ഒക്ടോബർ 15 ന് ഇത്രയും വലിയ സുരക്ഷ ഉറപ്പാക്കുന്നതിന് പരിമിതികൾ ഉള്ളതിനാലാണ് മത്സരം റീഷെഡ്യൂൾ ചെയ്തത്. ടിക്കറ്റുകൾ വിറ്റഴിഞ്ഞതിനാൽ തന്നെ ഒരു ലക്ഷത്തിലധികം കാണികളെയാണ് മത്സരത്തിൽ പ്രതീക്ഷിക്കുന്നത്.