Skip to content

സാൻ്റ്‌നർ തിളങ്ങി ! നെതർലൻഡ്സിനെ തകർത്ത് തുടർച്ചയായ രണ്ടാം വിജയവുമായി ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയവുമായി ന്യൂസിലൻഡ്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ 99 റൺസിൻ്റെ വമ്പൻ വിജയമാണ് കിവികൾ നേടിയത്.

മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 323 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 46.3 ഓവറിൽ 223 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

69 റൺസ് നേടിയ കോളിൻ അക്കർമാൻ മാത്രമാണ് നെതർലൻഡ്സിനായി തിളങ്ങിയത്. ന്യൂസിലൻഡിനായി മിച്ചൽ സാൻ്റ്നർ അഞ്ച് വിക്കറ്റും മാറ്റ് ഹെൻറി മൂന്ന് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് നേടിയിരുന്നു. 70 റൺസ് നേടിയ വിൽ യങ്, 46 പന്തിൽ 53 റൺസ് നേടിയത് ക്യാപ്റ്റൻ ടോം ലാതം, 51 റൺസ് നേടിയ രച്ചിൻ രവീന്ദ്ര, 16 പന്തിൽ 36 റൺസ് നേടിയ സാൻ്റ്നർ, 48 റൺസ് നേടിയ ഡാരൽ മിച്ചൽ എന്നിവരാണ് ന്യൂസിലൻഡിനായി തിളങ്ങിയത്.

നെതർലൻഡ്സിനായി ആര്യൻ ദത്, വാൻ മീകറൻ, വാൻ ഡർ മെർവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ന്യൂസിലൻഡ് ഒന്നാം സ്ഥാനം നിലനിർത്തി. നാളത്തെ മത്സരത്തിൽ ഇംഗ്ലണ്ട് ബംഗ്ളാദേശിനെയും പാകിസ്ഥാൻ ശ്രീലങ്കയെയും നേരിടും.