ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരായ ആദ്യ മൽസരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് നെതർലൻഡ്സ് യുവതാരം ബാസ് ഡി ലീഡ് കാഴ്ച്ചവെച്ചത്. മത്സരത്തിലെ ഗംഭീര പ്രകടനത്തോടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ താരം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെതിരെ 9 ഓവറിൽ 62 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ താരം മറുപടി ബാറ്റിങിൽ നെതർലൻഡ്സിനായി 68 പന്തിൽ 8 ഫോറും രണ്ട് സിക്സും ഉൾപ്പടെ 67 റൺസ് നേടിയിരുന്നു.
ഈയൊരു പ്രകടനത്തോടെ ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ നാല് വിക്കറ്റും 50+ റൺസും നേടുന്ന ആദ്യ താരമെന്ന ചരിത്രറെക്കോർഡ് ബാസ് ഡി ലീഡ് സ്വന്തമാക്കി. ഇതിന് മുൻപ് ജൂലൈയിൽ നടന്ന ലോകകപ്പ് ക്വാളിഫയറിൽ സ്കോട്ലൻഡിനെതിരെ പത്തോവറിൽ 52 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ താരം മറുപടി ബാറ്റിങ്ങിൽ 92 പന്തിൽ 7 ഫോറും 5 സിക്സും ഉൾപ്പടെ 123 റൺസ് നേടിയിരുന്നു. ആ വിജയത്തോടെയാണ് ലോകകപ്പിലേക്ക് നെതർലൻഡ്സ് യോഗ്യത നേടിയതും.
ലോകകപ്പ് ചരിത്രത്തിൽ ഒരു മത്സരത്തിൽ നാല് വിക്കറ്റും 50+ റൺസും നേടുന്ന പത്താമത്തെ താരം കൂടിയാണ് ബാസ് ഡെ ലീഡ്. ഇതിന് മുൻപ് യുവരാജ് സിംങ്, ഷാക്കിബ് അൽ ഹസൻ എന്നിവർ ഉൾപ്പെടെ 9 താരങ്ങൾ ഈ റെക്കോർഡ് നേടിയിട്ടുണ്ട്.