സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്. പരിക്കേറ്റ അക്ഷർ പട്ടേലിന് പകരക്കാരനായാണ് അവസാന നിമിഷം ഇന്ത്യ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഈ തീരുമാനം തെറ്റാണെന്ന അഭിപ്രായമാണ് യുവരാജ് മുൻപോട്ട് വെച്ചിരിക്കുന്നത്. അതിന് പിന്നിലെ കാരണവും യുവരാജ് സിംഗ് വിശദീകരിച്ചു.
ഏഷ്യ കപ്പിൽ ബംഗ്ളാദേശിനെതിരായ സൂപ്പർ ഫോർ മൽസരത്തിനിടെയാണ് അക്ഷർ പട്ടേലിന് പരിക്ക് പറ്റിയത്. പിന്നീട് വാഷിങ്ടൺ സുന്ദറിനെയാണ് ഫൈനലിൽ ഇന്ത്യ ടീമിൽ പകരക്കാരനായി ഉൾപ്പെടുത്തിയത്. എന്നാൽ പിന്നീട് നടന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ അശ്വിൻ തിരിച്ചെത്തുകയും മികച്ച പ്രകടനത്തിന് പുറകെ ലോകകപ്പ് ടീമിൽ ഇടം നേടുകയും ചെയ്തു.
അക്ഷർ പട്ടേൽ ഇല്ലാത്തതിനാൽ ആരായിരിക്കും ഏഴാമനായി ബാറ്റ് ചെയ്യുകയെന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നും അക്ഷറിന് പകരക്കാരനായി വാഷിങ്ടൺ സുന്ദർ കളിച്ചിരുന്നുവെങ്കിൽ മറ്റൊരു ഇടംകയ്യൻ ബാറ്റ്സ്മാനെ ലഭിക്കുമായിരുന്നുവെന്നും പക്ഷേ നിർഭാഗ്യവശാൽ ഇന്ത്യ അവനെ ഉൾപ്പെടുത്തിയില്ലയെന്നും യുവരാജ് സിംഗ് പറഞ്ഞു.
രവിചന്ദ്രൻ അശ്വിൻ്റെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ആണിത്. ഇംഗ്ലണ്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ കളിച്ചില്ലയെങ്കിലും 2015 ലോകകപ്പിലും 2011 ലോകകപ്പിലും അശ്വിൻ ഉണ്ടായിരുന്നു.