Skip to content

ഇന്ത്യയ്ക്ക് പുറകെ നെതർലൻഡ്സിനെയും പരാജയപെടുത്തി കർണാടക

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ പരാജയപെടുത്തിയതിന് പുറകെ നെതർലൻഡ്സിൻ്റെ ലോകകപ്പ് ടീമിനെയും പരാജയപെടുത്തി കർണാടകയുടെ സീനിയർ സ്റ്റേറ്റ് ടീം. ലോകകപ്പ് തയ്യാറെടുപ്പിൻ്റെ ഭാഗമായി നടന്ന പരിശീലന മത്സരത്തിലായിരുന്നു നെതർലൻഡ്സിനെ കർണാടക പരാജയപെടുത്തിയത്.

50 ഓവർ മത്സരത്തിൽ 142 റൺസിൻ്റെ വമ്പൻ വിജയമാണ് കർണാടക നേടിയത്. മത്സരത്തിൽ കർണാടക ഉയർത്തിയ 265 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സിന് 123 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് വീതം വീഴ്ത്തിയ വിദ്യുത് കരിയപ്പ, വി കൗശിക് എന്നിവരാണ് നെതർലൻഡ്സിനെ തകർത്തത്.

ഒരു ഘട്ടത്തിൽ 3 റൺസിന് 7 വിക്കറ്റ് നെതർലൻഡ്സിന് നഷ്ടപെട്ടിരുന്നു. ടീമിലെ ആദ്യ ഏഴ് ബാറ്റ്സ്മാന്മാരും പൂജ്യത്തിന് പുറത്തായി. പിന്നീട് 7 റൺസ് നേടിയ ഷാറിസ് അഹമ്മദ്, 18 റൺസ് നേടിയ ആര്യൻ ദത് എന്നിവരാണ് വൻ നാണക്കേടിൽ നിന്നും ടീമിനെ രക്ഷിച്ചത്. ഇരുവരും പുറത്തായതോടെ നെതർലൻഡ്സ് 36/9 എന്ന നിലയിലായി. പിന്നീട് അവസാന വിക്കറ്റിൽ 89 റൺസ് കൂട്ടിചേർത്ത റയാൻ ക്ലെയ്ൻ, പോൾ വാൻ മീക്രറൻ കൂട്ടുകെട്ടാണ് നെതർലൻഡ്സിന് ഭേദപ്പെട്ട സ്കോർ എങ്കിലും സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കർണാടക 56 റൺസ് നേടിയ ദേവ്ദത് പടിക്കൽ, 81 റൺസ് നേടിയ ആർ സമർത് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.