ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. സെമി ഫൈനൽ പോരാട്ടത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ചതോടെയാണ് ഇന്ത്യ മെഡൽ ഉറപ്പിച്ചത്.
മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ അനായാസ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ വെറും 51 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 52 റൺസിൻ്റെ വിജയലക്ഷ്യം 8.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ സ്മൃതി മന്ദാന 7 റൺസും ഷഫാലി വർമ്മ 17 റൺസും നേടി പുറത്തായപ്പോൾ ജെമിമ റോഡ്രിഗസ് 20 റൺസും കനിക അഹുജ ഒരു റൺസും നേടി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിരയിൽ 12 റൺസ് നേടിയ നിഗർ സുൽത്താന മാത്രമാണ് രണ്ടക്കം കടന്നത്. നാലോവറിൽ 17 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ പൂജ വസ്ത്രകറാണ് ബംഗ്ലാദേശിനെ തകർത്തത്.
വിജയത്തോടെ സിൽവർ മെഡൽ ഇന്ത്യൻ ടീം ഉറപ്പിച്ചുകഴിഞ്ഞു. ഫൈനലിൽ പാകിസ്ഥാനോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ. നാളെയാണ് ഫൈനൽ പോരാട്ടം നടക്കുക.