വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20 യിൽ യുവതാരം തിലക് വർമ്മയ്ക്ക് ഫിഫ്റ്റി നേടാനുള്ള അവസരം നിഷേധിച്ചതിന് പുറകെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ഏറ്റുവാങ്ങിയത്. 49 റൺസിൽ തിലക് വർമ്മ ബാറ്റ് ചെയ്യവെ ഫിഫ്റ്റി നേടാൻ അവസരം ഉണ്ടായിട്ടും ഹാർദിക്ക് പാണ്ഡ്യ ഫിഫ്റ്റി നേടി ഫിനിഷ് ചെയ്യുകയായിരുന്നു.
ധോണിയുമായി താരതമ്യം ചെയ്തുകൊണ്ടാണ് ആരാധകർ ഹാർദിക്ക് പാണ്ഡ്യയ്ക്കെതിരെ വിമർശനം ഉന്നയിച്ചത്. ഒരു മത്സരത്തിൽ മത്സരത്തിൽ പന്ത് ഡിഫൻഡ് ചെയ്ത് ഡോട്ടാക്കി ഫിനിഷ് ചെയ്യാനുള്ള അവസരം കോഹ്ലിയ്ക്ക് ധോണി കൈമാറിയിരുന്നു.
എന്നാൽ തൻ്റെ റോൾ ആണെങ്കിൽ കൂടിയും ഹാർദിക്ക് പാണ്ഡ്യ ധോണിയെ പോലെയാകണമെന്നില്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
” ഇത് രസകരമാണ്, ഹാർദിക്ക് പാണ്ഡ്യയെ എല്ലാവരും ട്രോളുകയും വിമർശിക്കുകയും ചെയ്യുന്നു. എന്നാൽ ടി20 ക്രിക്കറ്റിൽ വ്യക്തിഗത നേട്ടങ്ങളെ കുറിച്ച് എന്തിനാണ് പറയുന്നത്. ഒരിക്കൽ ഡിഫൻസീവ് ഷോട്ട് കളിച്ച് മത്സരം ഫിനിഷ് ചെയ്യാനുള്ള അവസരം ധോണി കോഹ്ലിയ്ക്ക് നല്കിയത് ഞാൻ ഓർക്കുന്നു. ആ ലൈംലൈറ്റ് കോഹ്ലിയ്ക്ക് വേണമെന്ന് ധോണി ആഗ്രഹിച്ചു. എന്നാൽ ഹാർദിക്ക് പാണ്ഡ്യയുടെ റോൾ മോഡൽ ധോണിയാണെന്ന് കരുതി അവൻ ധോണിയെ പോലെ ആകണമെന്നില്ല. ” ആകാശ് ചോപ്ര പറഞ്ഞു.