Skip to content

നെതർലൻഡ്സിനെതിരെ തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് ശ്രീലങ്ക

ഐസിസി ഏകദിന ലോകകപ്പ് ക്വാളിഫയർ സൂപ്പർ സിക്സ് പോരാട്ടത്തിൽ നെതർലൻഡ്സിനെതിരെ ശ്രീലങ്കയ്ക്ക് വിജയം. വെസ്റ്റിൻഡീസിനെ തകർത്ത നെതർലൻഡ്സിൽ നിന്നും കഷ്ടിച്ചാണ് ശ്രീലങ്ക രക്ഷപെട്ടത്. ടീമിലെ പ്രധാനപെട്ട താരങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കൂടിയും മികച്ച പോരാട്ടവീര്യം നെതർലൻഡ്സ് പുറത്തെടുത്തു.

214 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്സിന് 40 ഓവറിൽ 192 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 68 പന്തിൽ പുറത്താകാതെ 4 ഫോറും 2 സിക്സും അടക്കം 67 റൺസ് നേടിയ ക്യാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സ് ഒരു ഭാഗത്ത് ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും വേണ്ടത്ര പിന്തുണ മറ്റുള്ളവരിൽ ലഭിച്ചില്ല. വെസ്ലെ ബാറസി 52 റൺസും ബാസ് ഡെ ലീഡ് 41 റൺസും നേടി.

ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷ്ണ മൂന്ന് വിക്കറ്റും ഹസരങ്ക രണ്ട് വിക്കറ്റും നേടി.

മറുഭാഗത്ത് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 93 റൺസ് നേടിയ ദനജയ ഡി സിൽവയുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിൽ എത്തിയത്. ഒരു ഘട്ടത്തിൽ 96 റൺസിന് 6 വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടപെട്ടിരുന്നു.