രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തെ വിജയിപ്പിക്കാൻ തകർപ്പൻ പോരാട്ടം കാഴ്ച്ചവെച്ച് സഞ്ജു സാംസൺ. ടി20 ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു വെറും 36 പന്തിൽ നിന്നും രണ്ടാം ഇന്നിങ്സിൽ ഫിഫ്റ്റി പൂർത്തിയാക്കി.
395 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് 11 ഓവറിനുള്ളിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു വിജയിക്കാൻ വേണ്ടിതന്നെ ബാറ്റ് വീശി. ബാസ്ബോൾ ശൈലിയിൽ തകർത്തടിച്ച സഞ്ജു 36 പന്തിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയത്. 53 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പടെ 69 റൺസ് നേടിയാണ് ഒടുവിൽ സഞ്ജു പുറത്തായത്.
ആദ്യ ഇന്നിങ്സിൽ 31 റൺസിൻ്റെ ലീഡ് നേടിയ രാജസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 363 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. 155 പന്തിൽ 155 റൺസ് നേടിയ ദീപക് ഹൂഡയാണ് രണ്ടാം ഇന്നിങ്സിലും രാജസ്ഥാന് വേണ്ടി തിളങ്ങിയത്.
നേരത്തെ ആദ്യ ഇന്നിങ്സിൽ 306 റൺസ് നേടാനാണ് കേരളത്തിന് സാധിച്ചത്. 139 പന്തിൽ പുറത്താകാതെ നിന്ന സച്ചിൻ ബേബിയും 82 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസണും മാത്രമാണ് ആദ്യ ഇന്നിങ്സിൽ കേരളത്തിന് വേണ്ടി തിളങ്ങിയത്.