തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ മെഹിദി ഹസൻ കാഴ്ച്ചവെച്ചത്. എട്ടാമനായി ക്രീസിലെത്തി സെഞ്ചുറി നേടിയ താരത്തിൻ്റെ മികവിലാണ് മികച്ച സ്കോർ ബംഗ്ലാദേശ് നേടിയത്. ഈ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് താരം സ്വന്തമാക്കി.
69 റൺസിന് 6 വിക്കറ്റ് എന്ന നിലയിൽ ക്രീസിലെത്തിയ മെഹിദി ഹസൻ ഏഴാം വിക്കറ്റിൽ മഹ്മദുള്ളയ്ക്കൊപ്പം ചേർന്ന് 148 റൺസ് കൂട്ടിച്ചേർത്തിരുന്നു. മഹ്മദുള്ള 96 പന്തിൽ 77 റൺസ് നേടി പുറത്തായപ്പോൾ മെഹിദി ഹസൻ 83 പന്തിൽ 8 ഫോറും 4 സിക്സും അടക്കം സെഞ്ചുറി നേടി പുറത്താകാതെ നിന്നു.
മത്സരത്തിലെ സെഞ്ചുറിയോടെ ഏകദിന ക്രിക്കറ്റിൽ എട്ടാമതോ അതിൽ താഴെയോ ബാറ്റിങ് പൊസിഷനിൽ ഇറങ്ങി സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന അപൂർവ്വ റെക്കോർഡ് മെഹിദി ഹസൻ സ്വന്തമാക്കി. കഴിഞ്ഞ വർഷം സൗത്താഫ്രിക്കയ്ക്കെതിരെ എട്ടാമനായി ഇറങ്ങി സെഞ്ചുറി നേടിയ അയർലൻഡിൻ്റെ സിമി സിങ്ങാണ് ഇതിന് മുൻപ് ഈ റെക്കോർഡ് സ്വന്തമാക്കിയിട്ടുള്ളത്.
ഏകദിന ക്രിക്കറ്റിലെ മെഹിദി ഹസൻ്റെ ആദ്യ സെഞ്ചുറിയാണിത്. ഇന്ത്യയ്ക്കെതിരെ കളിച്ച നാല് ഏകദിന ഇന്നിങ്സിൽ നിന്നും 101 ന് മുകളിൽ ശരാശരിയിൽ 202 റൺസ് താരം നേടിയിട്ടുണ്ട്.