തോറ്റെന്ന് ഉറപ്പിച്ചിടത്ത് അവസാന വിക്കറ്റിലെ അവിശ്വസനീയ കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്കെതിരെ 1 വിക്കറ്റിന്റെ ജയവുമായി ബംഗ്ലാദേശ്. 136ൽ നിൽക്കെ 9 വിക്കറ്റ് വീണ ബംഗ്ലാദേശിന് അവസാന വിക്കറ്റിൽ ജയിക്കാൻ വേണ്ടിയിരുന്നത് 51 റൺസായിരുന്നു. എന്നാൽ ഏവരെയും അമ്പരപ്പിച്ച് മുസ്തഫിസുർ റഹ്‌മാനെയും കൂട്ടുപിടിച്ച് മെഹിദി ഹസൻ ബംഗ്ലാദേശിനെ ജയത്തിൽ എത്തിക്കുകയായിരുന്നു.
39 പന്തിൽ 38 റൺസ് അടിച്ചു കൂട്ടിയ ഹസൻ തന്നെ പ്ലേയർ ഓഫ് ദി മാച്ചും. 11 പന്തിൽ 10 റൺസ് നേടി നിർണായക കൂടുക്കെട്ടിൽ മുസ്തഫിസറും പങ്കാളിയായി. അതേസമയം ഇന്ത്യയുടെ തോൽവിക്കിടയിൽ വിക്കറ്റ് കീപ്പർ രാഹുൽ വിമർശനം ഏറ്റുവാങ്ങുകയാണ്. 9 വിക്കറ്റ് നഷ്ട്ടപ്പെട്ട് നിൽക്കെ 43ആം ഓവറിൽ മെഹിദി ഹസന്റെ ക്യാച്ച് ഡ്രോപ്പ് ചെയ്തതാണ് വിമർശനത്തിന് കാരണം.
രാഹുൽ ക്യാച്ച് എടുത്തിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് ജയം നേടാമായിരുന്നു. എന്നാൽ ഇന്ത്യയുടെ തകർച്ചയിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ സ്‌കോർ 180 കടത്തിയ രാഹുലിനെ പിന്തുണച്ചും ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. 70 പന്തിൽ 73 റൺസ് നേടിയ രാഹുൽ മാത്രമാണ് ഇന്ത്യയ്ക്ക് തകർച്ചയിൽ താങ്ങായത്.