ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടീം ഹാട്രിക്ക് നേടി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ മികച്ച ബൗളിങ് മികവിൽ 160 റൺസിൽ ഇന്ത്യ ചുരുക്കികെട്ടിയിരുന്നു.
49 പന്തിൽ 59 റൺസ് നേടിയ ഡെവൻ കോൺവെയും 33 പന്തിൽ 54 റൺസ് നേടിയ ഡാരൽ മിച്ചലും മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്. ഇരുവരും പുറത്തായതോടെ ആതിഥേയരുടെ തകർച്ച ആരംഭിച്ചു. ഗ്ലെൻ ഫിലിപ്പ്സ് പുറത്തായ ശേഷം പിന്നീട് 30 റൺസ് നേടുന്നതിനിടെ എട്ട് വിക്കറ്റ് ന്യൂസിലൻഡിന് നഷ്ടമായി.
മത്സരത്തിൽ അർഷ്ദീപ് സിങ് എറിഞ്ഞ പത്തൊമ്പതാം ഓവറിലായിരുന്നു ഇന്ത്യ ഹാട്രിക്ക് നേടിയത്. ഓവറിലെ ആദ്യ പന്തിൽ തന്നെ ഡാരൽ മിച്ചലിനെ പുറത്താക്കിയ അർഷ്ദീപ് തൊട്ടടുത്ത പന്തിൽ തകർപ്പൻ യോർക്കറിലൂടെ അർഷ്ദീപ് പുറത്താക്കിയിരുന്നു. പിന്നാലെ ഹാട്രിക്ക് പന്ത് നേരിട്ട ടിം സൗത്തീ ഡിഫൻഡ് ചെയ്തുവെങ്കിലും അതേ പന്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ ഉണ്ടായിരുന്ന മിൽനെ ക്രീസ് വിട്ടിറങ്ങുകയും ഡയറക്ട് ഹിറ്റിലൂടെ മൊഹമ്മദ് സിറാജ് താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജും അർഷ്ദീപ് സിങും നാല് വിക്കറ്റ് വീതം നേടി.