ടി20 ലോകക്കപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസ് നേടി. 11.2 ഓവറിൽ 3ന് 75 എന്ന നിലയിലേക്ക് വീണ ഇന്ത്യയ്ക്ക് നാലാം വിക്കറ്റിൽ ഹർദിക് പാണ്ഡ്യയും കോഹ്ലിയും ചേർന്ന് ഭേദപ്പെട്ട സ്‌കോർ സമ്മാനിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 61 റൺസാണ് കൂട്ടിച്ചേർത്തത്.
40 പന്തിൽ 50 റൺസ് നേടിയ കോഹ്ലി 18ആം ഓവറിലെ അവസാന പന്തിൽ ആദിൽ റാഷിദിന് ക്യാച്ച് നൽകി മടങ്ങിയതോടെയാണ് കൂട്ടുകെട്ട് തകർന്നത്. ഹർദിക് പാണ്ഡ്യയുടെ (33 പന്തിൽ 63) അതിവേഗ ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് തുണയായത്.
അതേസമയം സെമിഫൈനലിലും ഇന്ത്യൻ ഓപ്പണർമാർ നിരാശപ്പെടുത്തി. ഫോമിലൂടെ ഇന്നിങ്സിന് തുടക്കമിട്ട രാഹുൽ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പറിന് ക്യാച്ച് നൽകി മടങ്ങി. മോശം ഫോമിലുള്ള രോഹിത് തുടർച്ചയായി ബൗണ്ടറികൾ നേടി പ്രതീക്ഷ നൽകിയെങ്കിലും ഇടയ്ക്ക് താളം കണ്ടെത്താനാവാതെ ബുദ്ധിമുട്ടി. ഒടുവിൽ 28 പന്തിൽ 27 റൺസ് നേടിയാണ് പുറത്തായത്. തകർപ്പൻ ഫോമിലുള്ള സൂര്യകുമാർ യാദവ് 10 പന്തിൽ 14 റൺസ് നേടി പുറത്തായി.
വീഡിയോ കാണാം:
ഇന്ത്യൻ ടീം: കെ എൽ രാഹുൽ, രോഹിത് ശർമ്മ(C), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്(W), അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്.
ഇംഗ്ലണ്ട് ടീം: ജോസ് ബട്ട്‌ലർ(w/c), അലക്‌സ് ഹെയ്‌ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്‌റ്റോക്‌സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്‌സ്റ്റൺ, മൊയീൻ അലി, സാം കറൻ, ക്രിസ് ജോർദാൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്.