സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച സഞ്ജു സാംസണെ പ്രശംസിച്ച് മുൻ സൗത്താഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്ൻ. സഞ്ജുവിനെ മുൻ ഇന്ത്യൻ താരം യുവരാജ് സിങുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഡെയ്ൽ സ്റ്റെയ്ൻ പ്രശംസിച്ചത്.
മുൻനിരയുടെ മോശം പ്രകടനത്തിനിടയിൽ അവസാന ഓവർ വരെ പോരാടികൊണ്ട് ഇന്ത്യയെ വിജയത്തിനരികെ എത്തിക്കുവാൻ സഞ്ജുവിന് സാധിച്ചിരുന്നു. സഞ്ജുവിനെ കൂടാതെ 37 പന്തിൽ 50 റൺസ് നേടിയ ശ്രേയസ് അയ്യരും 31 പന്തിൽ 31 റൺസ് നേടിയ ഷാർദുൽ താക്കൂറും മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. 49 പന്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയ സഞ്ജു 9 ഫോറും 3 സിക്സും അടക്കം പുറത്താകാതെ 86 റൺസ് നേടിയിരുന്നു.
” സഞ്ജുവിൻ്റെ ഹിറ്റിങ് കഴിവും ബൗളർമാരെ മുട്ടുകുത്തിക്കുന്ന കഴിവും അവിശ്വസനീയം തന്നെയാണ്. യുവരാജ് സിങിനെ പോലെ സിക്സുകൾ പറത്താനുള്ള ശക്തിയും കഴിവും സഞ്ജുവിനുണ്ട്. ” മത്സരശേഷം സ്റ്റാർ സ്പോർട്സിൽ ഡെയ്ൽ സ്റ്റെയ്ൻ പറഞ്ഞു.
മത്സരത്തിൽ 39 ആം ഓവറിൽ സഞ്ജു സാംസണ് സ്ട്രൈക്ക് ലഭിക്കാതിരുന്നതാണ് വഴിതിരിവായത്. അവസാന ഓവറിൽ 30 റൺസ് വേണമെന്നിരിക്കെ ഷംസിക്കെതിരെ ഒരു സിക്സും 3 ഫോറും സഞ്ജു പായിച്ചിരുന്നു.