തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. മുൻനിര കളി മറന്നപ്പോൾ അവസാന ഓവർ വരെ പോരാടി ഇന്ത്യയെ വിജയത്തിനരികെ എത്തിക്കുവാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിലെ ഈ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രവിഡിനെയും റിഷഭ് പന്തിനെയും പിന്നിലാക്കിയിരിക്കുകയാണ് സഞ്ജു.
മത്സരത്തിൽ 49 പന്തിൽ നിന്നും ഫിഫ്റ്റി നേടിയ സഞ്ജു 63 പന്തിൽ 9 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 86 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഏകദിന ക്രിക്കറ്റിലെ സഞ്ജുവിൻ്റെ രണ്ടാമത്തെ ഫിഫ്റ്റിയും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോർ കൂടിയാണിത്.
2002 ൽ ഡർബനിൽ 77 റൺസ് നേടിയിട്ടുള്ള രാഹുൽ ദ്രാവിഡ്, ഈ വർഷം തുടക്കത്തിൽ 85 റൺസ് നേടിയ റിഷഭ് പന്ത് എന്നിവരെയാണ് മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ സഞ്ജു പിന്നിലാക്കിയത്. 2015 ൽ ഇൻഡോറിൽ നടന്ന മത്സരത്തിൽ 86 പന്തിൽ 92 റൺസ് നേടിയ എം എസ് ധോണിയാണ് ഈ നേട്ടത്തിൽ സഞ്ജുവിന് മുൻപിലുള്ളത്.
മത്സരത്തിൽ 40 ഓവറിൽ 250 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജുവിനെ കൂടാതെ ഫിഫ്റ്റി നേടിയ ശ്രേയസ് അയ്യരും 33 റൺസ് നേടിയ ഷാർദുൽ താക്കൂറും മാത്രമാണ് തിളങ്ങിയത്.
മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ സൗത്താഫ്രിക്ക 1-0 ന് മുൻപിലെത്തി. ഒക്ടോബർ ഒമ്പതിന് റാഞ്ചിയിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.