Skip to content

പരാജയത്തിലും ഹീറോയായി സഞ്ജു സാംസൺ, ആദ്യ ഏകദിനത്തിൽ സൗത്താഫ്രിക്കയ്ക്ക് വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്ക് 9 റൺസിൻ്റെ വിജയം. മത്സരത്തിൽ സഞ്ജു സാംസൺ അവസാന നിമിഷം വരെ പോരാടിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

മത്സരത്തിൽ 250 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 40 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. സഞ്ജു സംസണും ശ്രേയസ് അയ്യരും ഷാർദുൽ താക്കൂറും മാത്രമാണ് ഇന്ത്യൻ ബാറ്റിങ് നിരയിൽ തിളങ്ങിയത്. ശ്രേയസ് അയ്യർ 37 പന്തിൽ 50 റൺസ് നേടി പുറത്തായപ്പോൾ സഞ്ജു 63 പന്തിൽ 9 ഫോറും 3 സിക്സും അടക്കം 86 റൺസ് നേടി പുറത്താകാതെ നിന്നു. 49 പന്തിൽ നിന്നാണ് സഞ്ജു ഫിഫ്റ്റി പൂർത്തിയാക്കിയത്.

അവസാന ഓവറിൽ 30 റൺസ് വേണമെന്നിരിക്കെ ഷംസിയ്ക്കെതിരെ 20 റൺസ് നേടുവാൻ സഞ്ജുവിന് സാധിച്ചു. 39 ആമ് ഓവറിൽ സഞ്ജുവിന് സ്ട്രൈക്ക് ലഭിക്കാതിരുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

മുൻനിരയുടെ മോശം ബാറ്റിങ് പ്രകടനമാണ് മത്സരത്തിൽ ഇന്ത്യയുടെ തോൽവിയിലേക്ക് നയിച്ചത്. ക്യാപ്റ്റൻ ധവാൻ 16 പന്തിൽ 4 റൺസ് നേടി പുറത്തായപ്പോൾ ഗിൽ മൂന്ന് റൺസും റിതുരാജ് ഗയ്ക്ക്വാദ് 42 പന്തിൽ 19 റൺസും ഇഷാൻ കിഷൻ 37 പന്തിൽ 20 റൺസും നേടി പുറത്തായി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 65 പന്തിൽ 6 ഫോറും രണ്ട് സിക്സും അടക്കം 74 റൺസ് നേടിയ ഹെൻറിച്ച് ക്ലാസൻ്റെയും 63 പന്തിൽ 5 ഫോറും 3 സിക്സും അടക്കം 75 റൺസ് നേടിയ ഡേവിഡ് മില്ലർ എന്നിവരുടെ മിലവിലാണ് 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഷാർദുൽ താക്കൂർ രണ്ട് വിക്കറ്റും രവി ബിഷ്നോയ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.