Skip to content

പ്രതീക്ഷകൾ അവസാനിച്ചു, ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന് സ്ഥിരീകരിച്ച് ബിസിസിഐ

ജസ്പ്രീത് ബുംറയ്ക്ക് ഐസിസി ടി20 ലോകകപ്പിൽ കളിക്കാനാകില്ലന്ന് സ്ഥിരീകരിച്ച് ബിസിസിഐ. നേരത്തെ ബുംറ ലോകകപ്പിൽ നിന്നും പുറത്തായെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഈ റിപ്പോർട്ടുകൾ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും തള്ളുകയും ബുംറ പുറത്തായിട്ടില്ലെന്ന് അറിയിച്ചത് ആരാധകർക്ക് പ്രതീക്ഷകൾ സമ്മാനിച്ചിരുന്നു. ഇപ്പോൾ ഏറെ നിരാശ പകരുന്ന വാർത്തയാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്.

ബാക്ക് ഇഞ്ചുറിയെ തുടർന്ന് സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും പുറത്തായ ബുംറ കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ ടീമിൻ്റെ നിരീക്ഷണത്തിലായിരുന്നു. വിശദമായ വിലയിരുത്തലിനും വിദഗ്ദ്ധരുമായി നടത്തിയ കൂടികാഴ്ച്ചയ്ക്ക് ശേഷമാണ് ബിസിസിഐ അന്തിമ തീരുമാനത്തിൽ എത്തിചേർന്നത്.

ലോകകപ്പിനുള്ള ടീമിൽ ബുംറയ്ക്ക് പകരക്കാരനെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചു. ബുംറയ്ക്ക് പകരക്കാരനായി മൊഹമ്മദ് സിറാജിനെയാണ് ഇന്ത്യ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഉൾപ്പെടുത്തിയത്. ലോകകപ്പ് സ്റ്റാൻബൈ ലിസ്റ്റിലുള്ള ദീപക് ചഹാർ മികച്ച പ്രകടനമാണ് ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കാഴ്ച്ചവെച്ചത്.

ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (c), കെ എൽ രാഹുൽ (vc), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (wk), ദിനേഷ് കാർത്തിക് (wk), ഹാർദിക് പാണ്ഡ്യ, ആർ.അശ്വിൻ, യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്.