രണ്ടാം ടി20 മത്സരത്തിനിടെ മൂക്കിൽ നിന്ന് ചോര ഒലിക്കുകയായിരുന്നിട്ടും അതൊന്നും കാര്യമാക്കാതെ ബൗളർമാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന രോഹിതിന്റെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കൻ ഇന്നിംഗ്‌സിന്റെ 11ആം ഓവറിനിടെയാണ് സംഭവം.
കാർത്തിക്കിന്റെ ടവൽ വാങ്ങി രക്തം മൂക്കിൽ നിന്ന് നീക്കം ചെയ്യുന്നതും പിന്നാലെ പന്തെറിയുകയായിരുന്ന ഹർഷൽ പട്ടേലിന് ഫീൽഡിങ്ങിൽ വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഇതെല്ലാം കഴിഞ്ഞതിന് ശേഷം ഷഹബാസിനെ പകരക്കാരനായി നിർത്തി രോഹിത് ഗ്രൗണ്ട് വിട്ടത്. അധികം വൈകാതെ തന്നെ ഫീൽഡിങ്ങിൽ തിരിച്ചെത്തുകയും ചെയ്തു. മൂക്കിൽ നിന്ന് രക്തം വരാനുള്ള കാരണം വ്യക്തമല്ല. ഫീൽഡിങ്ങിനിടെ രക്തം കാരണമാകുന്ന ഒരു പരിക്കും മൂക്കിന് സംഭവിച്ചിട്ടില്ല. ഗുവാഹത്തിയിലെ ഉയർന്ന ഹ്യൂമിഡിറ്റിയാകാം കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ടാം മത്സരത്തിലെ 17 റൺസ് ജയത്തോടെ ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ബാറ്റ് ചെയ്‌ത ഇന്ത്യ ഉയർത്തിയ 238 വിജയലക്ഷ്യം പിന്തുടർന്ന് സൗത്ത്‌ആഫ്രിക്കയ്ക്ക് 20 ഓവറിൽ 3 നഷ്ടത്തിൽ 221 റൺസ് മാത്രമേ നേടനയുള്ളൂ. 47 പന്തിൽ 7 സിക്‌സും 8 ഫോറും ഉൾപ്പെടെ 106 റൺസ് നേടിയ മില്ലറിന്റെ തീ പാറും ഇന്നിംഗ്സ് സൗത്ത്‌ആഫ്രിക്കയെ രക്ഷിക്കാനായില്ല. തുടക്കത്തിൽ തന്നെ 3 വിക്കറ്റ് വീണതോടെ വലിയ മാർജിനിൽ ഇന്ത്യ ജയിക്കുമെന്ന് കരുതിയെങ്കിലും നാലാം വിക്കറ്റിൽ ഡിക്കോകും മില്ലറും നടത്തിയ പോരാട്ടം ടീം സ്‌കോർ 221ൽ എത്തിക്കുകയായിരുന്നു. ഡിക്കോക് 48 പന്തിൽ 69 റൺസ് നേടിയിട്ടുണ്ട്.
നേരെത്തെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്ക്ക് വേണ്ടി ബാറ്റെന്തിയവരെല്ലാം തകർപ്പൻ പ്രകടനം പുറത്തെടുത്തിരുന്നു. 22 പന്തിൽ 5 സിക്‌സും 5 ഫോറും ഉൾപ്പെടെ 61 റൺസ് നേടിയ സൂര്യകുമാർ യാദവാണ് ടോപ്പ് സ്‌കോറർ. 28 പന്തിൽ 57 റൺസ് നേടി രാഹുലും, 37 പന്തിൽ 43 റൺസ് നേടി രോഹിതും 28 പന്തിൽ 49* റൺസ് നേടി കോഹ്ലിയും തങ്ങളുടെ റോൾ ഗംഭീരമാക്കി. അവസാനത്തിൽ 7 പന്തിൽ 17 റൺസ് നേടി കാർത്തിക് ഇന്ത്യൻ സ്‌കോർ 237ൽ എത്തിക്കുകയായിരുന്നു.