ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരം ദീപ്തി ശർമ്മ നോൺ സ്‌ട്രൈക് എൻഡിൽ ഉണ്ടായിരുന്ന ഷാർലെറ്റ് ഡീനിനെ റൺ ഔട്ട് ആക്കിയത് ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഇതിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയവർ. ഇംഗ്ലണ്ടിന്റെ പേസ് ബൗളർ സ്റ്റുവർട്ട് ബ്രോഡും ഇതിൽ തന്നെ അഭിപ്രായം വ്യക്തമാക്കി ട്വീറ്റുമായി എത്തിയിരുന്നു.
മങ്കാദിനെ അനുകൂലിക്കാത്ത ബ്രോഡ്, ഇന്ത്യ മോശം വഴിയിലൂടെ മത്സരം ഫിനിഷ് ചെയ്തുവെന്നാണ് ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ബ്രോഡിന്റെ പഴയ വീഡിയോ കുത്തിപൊക്കി ചോദ്യവുമായി ആരാധകർ രംഗത്തെത്തി. ആഷസിനിടെ ഓസ്‌ട്രേലിയൻ ബൗളർ അഗറിന്റെ ഡെലിവറിയിൽ ബാറ്റിൽ ഉരസി വിക്കറ്റ് കീപ്പർ ക്യാച്ച് എടുത്തിട്ടും ഒന്നും സംഭവിച്ചില്ലെന്ന ഭാവത്തോടെ നീങ്ങുന്ന ബ്രോഡും തുടർന്ന് പുറത്താകലിൽ നിന്ന് രക്ഷപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്.
“ഞാൻ കൂടെ കളിച്ചിട്ടുള്ള 99% കളിക്കാരും പന്ത് ബാറ്റിൽ തട്ടിയിട്ട് പുറത്തായി സ്വയം ഡ്രസിങ് റൂമിലേക്ക് നടന്നിട്ടില്ലെന്ന് ഞാൻ പറയും. ഞാൻ കൂടെ കളിച്ചിട്ടുള്ള 1% കളിക്കാർ മങ്കാദിനെ പുറത്താക്കാനുള്ള ഒരു മാർഗമായി ഉപയോഗിക്കുമെന്ന് ഞാൻ പറയും. ” എന്നായിരുന്നു വീഡിയോയ്ക്കുള്ള ബ്രോഡിന്റെ മറുപടി