Skip to content

സെഞ്ചുറി അടിച്ച് കെവിൻ ഒബ്രയൻ, ലെജൻഡ്സ് ലീഗിലെ ആദ്യ മത്സരത്തിൽ സെവാഗിൻ്റെ ടീമിന് വിജയം

ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയം കുറിച്ച് വീരേന്ദർ സെവാഗ് നയിക്കുന്ന ഗുജറാത്ത് ജയൻ്റ്സ്. മത്സരത്തിൽ ക്യാപിറ്റൽസ് ഉയർത്തിയ 180 റൺസിൻ്റെ വിജയലക്ഷ്യം 18.4 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് ജയൻ്റ്സ് മറികടന്നു.

സെഞ്ചുറി നേടിയ മുൻ അയർലൻഡ് താരം കെവിൻ ഒബ്രയനാണ് ജയൻ്റ്സിന് വിജയം സമ്മാനിച്ചത്. 61 പന്തിൽ 15 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 107 റൺസ് നേടിയാണ് കെവിൻ ഒബ്രയൻ പുറത്തായത്. ക്യാപ്റ്റൻ വീരേന്ദർ സെവാഗ് 6 റൺസ് നേടി പുറത്തായപ്പോൾ പാർത്ഥിവ് പട്ടേൽ 24 റൺസ് നേടി പുറത്തായി.

ക്യാപിറ്റൽസിന് വേണ്ടി പ്രവീൺ താമ്പെ മൂന്ന് വിക്കറ്റും ലിയാം പ്ലങ്കറ്റ് രണ്ട് വിക്കറ്റും മിച്ചൽ ജോൺസൺ, ആഷ്ലി നേഴ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപിറ്റൽസ് സെഞ്ചുറി നേടിയ ആഷ്ലി നേഴ്സിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 43 പന്തിൽ പുറത്താകാതെ 8 ഫോറും 9 സിക്സും അടക്കം 103 റൺസ് താരം നേടിയിരുന്നു. 26 പന്തിൽ 31 റൺസ് നേടിയ റാംദിനാണ് ടീമിലെ രണ്ടമത്തെ ടോപ്പ് സ്കോറർ.

ഗുജറാത്ത് ജയൻ്റ്സിന് വേണ്ടി കെ പി അപ്പണ്ണ, റയാദ് എംറിത്, തിസേര പെരേര എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.