ഇന്നലെ നടന്ന പാകിസ്ഥാൻ-ശ്രീലങ്ക ഏഷ്യക്കപ്പ് മത്സരത്തിൽ ക്യാപ്റ്റൻ ബാബർ അസമിനോട് ചോദിക്കാതെ നേരിട്ട് വിക്കറ്റ് കീപ്പർ റിസ്‌വാൻ റിവ്യൂ എടുക്കാൻ ആവശ്യപ്പെട്ടത് ആശയക്കുഴപ്പത്തിലേക്ക് വഴിവെച്ചിരുന്നു. 16ആം ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. ഹസൻ അലി എറിഞ്ഞ സ്ലോ ഷോർട്ട് ഡെലിവറിയിൽ ഷനക സ്‌കൂപ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ബാറ്റിൽ ഉരസിയെന്ന മട്ടിലായിരുന്നു ബോൾ കടന്ന് പോയത്. ഉരസിയെന്ന് ഉറപ്പുള്ള രീതിയിൽ ബാബർ അസമിനെ വകവെയ്ക്കാതെ റിസ്‌വാൻ റിവ്യൂവിന് നൽകുകയും ചെയ്തു.
അമ്പയർ ഉടനെ തന്നെ റിവ്യൂവിനുള്ള നടപടിയും തുടങ്ങി. ഇവിടെയാണ് അമ്പയർക്ക് അബദ്ധം പറ്റിയത്. നിയമപ്രകാരം ക്യാപ്റ്റൻ മാത്രമാണ് റിവ്യൂ നൽകാൻ അധികാരമുള്ളു. ഇതോടെ ക്യാപ്റ്റൻ ബാബർ അസം ‘ഞാൻ അല്ലെ ക്യാപ്റ്റൻ’ എന്ന ചോദ്യവുമായി രംഗത്തെത്തി. ചെറിയ അതൃപ്തിയോടെയായിരുന്നു ബാബർ അസമിന്റെ ചോദ്യം. ഇതിനിടെ റിവ്യൂ തുടരുകയും പരിശോധനയിൽ ബാറ്റിൽ പന്ത് ഉരസിയിട്ടില്ലെന്നും തെളിഞ്ഞു. ഏതായാലും ഇത് വലിയ പ്രശ്നത്തിലേക്ക് വഴിവെച്ചില്ല.
മത്സരത്തിൽ പാകിസ്ഥാനെതിരെ 5 വിക്കറ്റിന്റെ ജയമാണ് ശ്രീലങ്ക നേടിയത്. ടോസ് നേടിയ ശ്രീലങ്ക പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 19.1 ഓവറിൽ മുഴുവൻ ബാറ്റർമാരെയും പുറത്താക്കി പാകിസ്ഥാനെ 121 റൺസിൽ ഒതുക്കുകയായിരുന്നു. 29 പന്തിൽ 30 റൺസ് നേടിയ ബാബർ അസമാണ് ടോപ്പ് സ്‌കോറർ. ചെയ്‌സിങിൽ ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണർ നിസ്സങ്ക 48 പന്തിൽ 55 റൺസ് നേടി പുറത്താകാതെ നിന്നു.
കുസാൽ മെൻഡിസ്, ഗുണത്തിലക എന്നിവർ പൂജ്യത്തിൽ മടങ്ങിയത് ശ്രീലങ്കയ്ക്ക് സമ്മർദ്ദമുണ്ടാക്കിയെങ്കിലും നാലാം വിക്കറ്റിലെ നിസ്സങ്കയുടെ രാജപക്ഷയും ഒന്നിച്ചുള്ള കൂട്ടുകെട്ട് മത്സരം തിരിച്ചു പിടിച്ചു. ബൗളിങ്ങിൽ ശ്രീലങ്കയ്ക്ക് വേണ്ടി ഹസരങ്ക 3 വിക്കറ്റും തീക്ഷണ, മദുഷൻ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി. നാളെയാണ് ഏഷ്യാകപ്പിലെ ഫൈനൽ മത്സരം.