അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ
ഓപ്പണറായി ഇറങ്ങിയ കോഹ്ലി ടി20യിലെ ആദ്യ സെഞ്ചുറി നേടിയതോടെ രോഹിതിനോടൊപ്പം കോഹ്ലിയെ ആ റോളിൽ പരീക്ഷിക്കണോയെന്ന ചോദ്യം ഉയരുകയാണ്. നിലവിൽ രോഹിതിനൊപ്പം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രാഹുലാണ് ഇറങ്ങുന്നത്. പരിക്കിനെ തുടർന്ന് ഏറെ നാളത്തെ സുശ്രുഷയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ രാഹുൽ ഫോം കണ്ടെത്താൻ തുടക്കത്തിൽ ബുദ്ധിമുട്ടിയിരുന്നു. ഇന്നലെത്തെ മത്സരത്തിൽ ഫിഫ്റ്റി നേടിയതോടെ മാനേജ്മെന്റിന് ആശ്വാസമായിരിക്കുകയാണ്.
ഏഷ്യാകപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിന് ശേഷം മാധ്യങ്ങളെ കാണാനെത്തിയത് രാഹുലായിരുന്നു. കോഹ്ലിയെ ടി20യിൽ ഓപ്പണിങ്ങിൽ പരീക്ഷിക്കാൻ ടീം മാനേജ്മെന്റിനോട് നിർദ്ദേശിക്കുമോയെന്ന ചോദ്യവുമായി ഒരു മാധ്യമപ്രവർത്തകൻ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ചോദ്യം ഇങ്ങനെയായിരുന്നു…
“ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓപ്പണറായി കോഹ്ലി അഞ്ച് സെഞ്ചുറികള്‍ നേടിയത് നമ്മൾ കണ്ടതാണ്. കോഹ്ലി ഇന്നും ആ റോളിൽ സെഞ്ചുറി നേടി. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയക്കും എതിരെയും ടി20 ലോകകപ്പിലും ഓപ്പണറായി കോഹ്ലിയെ ഇറക്കാൻ ടീം മാനേജ്മെന്‍റിനോട് നിര്‍ദേശിക്കുമോ”. ഞാന്‍ പുറത്തിരിക്കണോ എന്നാണ് നിങ്ങള്‍ പറയുന്നത് എന്നായിരുന്നു ചിരിച്ചുകൊണ്ട് കെ എല്‍ രാഹുലിന്‍റെ മറുപടി.
‘കോഹ്ലി റൺസ് സ്‌കോർ ചെയ്യുന്നത് ടീമിന് ബോണസാണ്. ഇത്രയും നാൾ നടത്തിയ തയ്യാറെടുപ്പിന് ഇന്ന് ഫലം കണ്ടു. മുൻനിര താരങ്ങള്‍ ലോകകപ്പിന് മുമ്പ് ഫോമിലെത്തുന്നത് ടീമിന് ഗുണകരമാണ്. ഇത്തരം രണ്ടുമൂന്ന് മികച്ച ഇന്നിംഗ്സുകകള്‍ കളിക്കാനായാല്‍ ആത്മവിശ്വാസം ഉയരും. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇത് സഹായിക്കും. കോഹ്ലിക്ക് കളിക്കളത്തിൽ എന്ത് ചെയ്യാന്‍ കഴിയുമെന്ന് നമുക്കറിയാം. ഓപ്പണിങ്ങിൽ ഇറങ്ങുമ്ബോള്‍ സെഞ്ചുറി നേടുന്നത് മാത്രമല്ല. ടീമില്‍ വെവ്വേറെ ചുമതലകളുണ്ട്. കോഹ്ലി അദ്ദേഹത്തിന്‍റെ ചുമതല ഗംഭീരമാക്കി. അടുത്ത പരമ്ബര ടീം കളിക്കുമ്ബോള്‍ കോഹ്ലിയുടെ റോള്‍ മറ്റൊന്നാകും. ആ സ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനം കോഹ്ലി തരും. അതിനാല്‍ കോഹ്ലിയുടെ ബാറ്റിംഗ് പൊസിഷനെ കുറിച്ച് ചോദ്യങ്ങള്‍ക്ക് പ്രസക്തയില്ല’ എന്നും രാഹുല്‍ പറഞ്ഞു.