സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 10 വിക്കറ്റിൻ്റെ അനായാസ വിജയം. മത്സരത്തിൽ സിംബാബ്‌വെ ഉയർത്തിയ 190 റൺസിൻ്റെ വിജയലക്ഷ്യം 30.5 ഓവറിൽ വിക്കറ്റ് ഒന്നും തന്നെ നഷ്ടപെടാതെ ഇന്ത്യ മറികടന്നു.
113 പന്തിൽ 81 റൺസ് നേടിയ ശിഖാർ ധവാൻ, 72 പന്തിൽ 10 ഫോറും ഒരു സിക്സുമടക്കം 82 റൺസ് നേടിയ ശുഭ്മാൻ എന്നിവരാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. സിംബാബ്‌വെയ്ക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ പതിമൂന്നാം വിജയമാണിത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയെ മൂന്ന് വിക്കറ്റ് വീതം നേടിയ ദീപക് ചഹാർ, പ്രസീദ് കൃഷ്ണ, അക്ഷർ പട്ടേൽ എന്നിവരുടെ മികവിലാണ് ഇന്ത്യ ചുരുക്കികെട്ടിയത്. മൊഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. ഒരിടവേളയ്ക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ചഹാർ ഏഴോവറിൽ 27 റൺസ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
35 റൺസ് നേടിയ ചകാബാവ, 29 പന്തിൽ 33 റൺസ് നേടിയ ബ്രാഡ് ഇവാൻസ്, 34 റൺസ് നേടിയ എൻഗാവാര എന്നിവർ മാത്രമാണ് സിംബാബ്‌വെ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ന് മുമ്പിലെത്തി. ഓഗസ്റ്റ് 20 നാണ് പരമ്പരയിലെ രണ്ടാം മത്സരം.