Skip to content

പ്രശ്നമുണ്ടാക്കിയത് സിറാജാണ്, ഹർഷൽ പട്ടേലുമായി ഉണ്ടായ വാക്കേറ്റത്തെ കുറിച്ച് റിയാൻ പരാഗ്

ഈ ഐ പി എൽ സീസണിനിടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പേസർ ഹർഷൽ പട്ടേലുമായി നടന്ന വാക്കേറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. പ്രമുഖ ആപ്പിന് വേണ്ടിയുളള തൻ്റെ ഗെയിമിങ് സ്ട്രീമിനിടെയാണ് ചർച്ചകൾക്ക് വഴിവെച്ച സംഭവത്തെ കുറിച്ച് പരാഗ് മനസ്സുതുറന്നത്. താൻ ഇരുവരോടും മോശമായി ഒന്നും സംസാരിച്ചില്ലയെന്നും പ്രശ്നങ്ങൾക്ക് തുടക്കമിട്ടത് സിറാജാണെന്നും പരാഗ് പറഞ്ഞു.

മത്സരത്തിൽ പരാഗ് ഫിഫ്റ്റി നേടിയ ശേഷമാണ് സംഭവം അരങ്ങേറിയത്. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ രണ്ട് സിക്സ് അടക്കം 18 റൺസ് പരാഗ് നേടിയിരുന്നു. ഇന്നിങ്സ് അവസാനിച്ചതിന് ഇതിനുപുറകെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.

” കഴിഞ്ഞ വർഷം ആർ സീ ബിയ്ക്കെതിരെ കളിക്കുന്നതിനിടയിൽ ഹർഷൽ പട്ടേൽ എന്നെ പുറത്താക്കി. ഞാൻ ക്രീസിൽ നിന്നും മടങ്ങുന്നതിനിടയിൽ കൈകൊണ്ട് പോകുവാൻ അവൻ ആംഗ്യം കാണിച്ചു. അത് ഞാൻ അപ്പോൾ കണ്ടിരുന്നില്ല. ഹോട്ടലിൽ എത്തിയ ശേഷം റീപ്ലേ കാണുന്നതിനിടയിലാണ് ഞാനത് കണ്ടത്. അതിനുശേഷം അതെൻ്റെ മനസ്സിൽ തങ്ങിനിന്നു. ”

” ഇപ്പോൾ ( ഈ സീസണിൽ ) അവസാന ഓവറിൽ ബൗണ്ടറി നേടിയ ശേഷം അന്നവൻ കാണിച്ച അതേ ആംഗ്യം ഞാൻ കാണിച്ചു. ഞാനൊന്നും പറഞ്ഞില്ല. ഞാൻ ആക്ഷേപിച്ചില്ല. അതിനുശേഷം ഹർഷൽ ഒന്നും തന്നെ പറഞ്ഞില്ല. ഇന്നിങ്സ് അവസാനിച്ച ശേഷം സിറാജ് എന്നെ വിളിച്ചു. ഇവിടെ വാ ഇവിടെ വാ നീയൊരു കുട്ടിയാണ് കുട്ടിയെ പോലെ പെരുമാറൂ എന്ന് സിറാജ് എന്നോട് പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ലല്ലോയെന്ന് ഞാൻ സിറാജിന് മറുപടി നൽകി. അതിനുശേഷം രണ്ട് ടീമിലെ താരങ്ങളും എത്തിയതോടെ അതവിടെ അവസാനിച്ചു. പക്ഷേ അവസാനം ഹർഷൽ എനിക്ക് ഷേക്ക് ഹാൻഡ്സ് നൽകിയില്ല. അത് വളരെ അപക്വമായെന്ന് ഞാൻ കരുതുന്നു. ” പരാഗ് പറഞ്ഞു.