ക്യാപ്റ്റൻ സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിച്ചപ്പോൾ 15ആം സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്‌കോർ. ഹൈദരബാദിനെതിരായ മത്സരത്തിലാണ് 6 വിക്കറ്റ് നഷ്ട്ടത്തിൽ നിശ്ചിത 20 ഓവറിൽ 210 റൺസ് നേടിയത്. 27 പന്തിൽ 5 സിക്‌സും 3 ഫോറും ഉൾപ്പെടെ 55 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജുവാണ് ടോപ്പ് സ്‌കോറർ. 29 പന്തിൽ നിന്ന് 41 റൺസ് നേടിയ പടിക്കലും 13 പന്തിൽ നിന്ന് 32 റൺസ് നേടിയ ഹേറ്റ്മെയറും രാജസ്ഥാൻ ഇന്നിംഗ്‌സിൽ നിർണായകമായി.
ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണറായ ജോസ് ബട്‌ലര്‍ 35 റണ്‍സും ജയ്‌സ്വാല്‍ 20 റണ്‍സും നേടി.
ജോസ് ബട്ട്ലറിനെ ആദ്യ ഓവറിൽ തന്നെ പൂജ്യത്തിൽ പുറത്താക്കിയിരുന്നുവെങ്കിലും നോ ബോൾ ആയതിനാൽ രക്ഷപ്പെടുകയായിരുന്നു.
ജയ്സ്വാൽ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ സഞ്ജു തുടക്കം മുതൽ തന്നെ ആക്രമിച്ച് കളിക്കുകയായിരുന്നു. വാഷിങ്ടൺ സുന്ദറിന്റെ ഓവറിൽ തുടർച്ചയായ 2 സിക്സുകൾ പറത്തി സഞ്ജു ഫിഫ്റ്റി പൂർത്തിയാക്കുകയും ചെയ്തു. ഭുവനേശ്വർ കുമാറിന്റെ ഓവറിൽ ബൗണ്ടറി ലൈനിന് അരികിൽ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു.
പിന്നാലെ ഹേറ്റ്മെയറും റിയാൻ പരാഗും ചേർന്ന് രാജസ്ഥാൻ സ്‌കോർ 200 കടത്തുകയായിരുന്നു.
ഉമ്രാന്‍ മാലിക്ക് രണ്ടു വിക്കറ്റും റൊമാരിയോ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. 3 ഓവറിൽ 47 റൺസ് വഴങ്ങിയ സുന്ദറാണ് ഏറ്റവും കൂടുതൽ റൺസ് വിട്ടു നൽകിയത്.