സോഷ്യൽ മീഡിയയിൽ വൻ തരംഗമായ അല്ലു അർജുന്റെ പുഷ്പ എന്ന സിനിമയിലെ രംഗം അനുകരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും. മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനമാണ് കോഹ്ലി അനുകരണവുമായി രംഗത്തെത്തിയത്. ശ്രീലങ്കൻ താരത്തിന്റെ വിക്കറ്റ് ജഡേജ വീഴ്ത്തിയതിന് പിന്നാലെയായിരുന്നു ഇത്. നേരെത്തെ ശ്രീലങ്കയ്ക്കെതിരായ ടി20 മത്സരത്തിനിടെ ജഡേജയും പുഷ്പ സ്റ്റൈലിൽ വിക്കറ്റ് ആഘോഷിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അതേസമയം മത്സരത്തിൽ മൂന്നാം ദിനം തന്നെ ഇന്നിംഗ്സിന്റെയും 222 റൺസിന്റെയും ജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്ക 178 റണ്‍സിന് ഓള്‍ഔട്ടായി. ഇന്നിങ്‌സിനും 222 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം.
നാല് വീതം വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ത്തത്. ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയിലാണ് ലങ്കയുടെ വാലറ്റത്തെ മൂന്ന് വിക്കറ്റുകള്‍ വീണത്.
രണ്ട് ഇന്നിങ്‌സിലുമായി 9 വിക്കറ്റ് നേട്ടവും 175 റണ്‍സും നേടിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
51 റണ്‍സോടെ പുറത്താവാതെ നിന്ന നിരോശന്‍ ഡിക്വെല്ല മാത്രമാണ് ലങ്കന്‍ നിരയില്‍ രണ്ടാം ഇന്നിങ്‌സില്‍ പൊരുതിയത്. 30 റണ്‍സ് എടുത്ത ധനഞ്ജയ ഡി സില്‍വയാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.
ശ്രിലങ്കന്‍ നിരയില്‍ 5 കളിക്കാര്‍ രണ്ടക്കം കാണാതെ പുറത്തായി.
നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 174 റണ്‍സിന് അവസാനിച്ചിരുന്നു. 5 വിക്കറ്റ് നേട്ടവുമായി രവീന്ദ്ര ജഡേജ നിറഞ്ഞതോടെയാണ് ലങ്കന്‍ നിര ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞത്. 61 റണ്‍സ് നേടിയ നിസങ്കയായിരുന്നു അവിടെ ലങ്കയുടെ ടോപ് സ്‌കോറര്‍
— Addicric (@addicric) March 6, 2022
രവീന്ദ്ര ജഡേജയുടെ തകർപ്പൻ സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. രണ്ടാം ദിനം 357 റൺസിന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 574 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
228 പന്തിൽ 17 ഫോറും 3 സിക്സുമടക്കം പുറത്താകാതെ 175 റൺസ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.